കൈനകരി ബാങ്കിൽ 13 ലക്ഷം രൂപയുടെ ക്രമക്കേട്; പല ഇനങ്ങളിൽ ക്രമക്കേട് നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചു
Mail This Article
ആലപ്പുഴ ∙ കൈനകരി സർവീസ് സഹകരണ ബാങ്കിൽ 13,68,582 രൂപയുടെ ക്രമക്കേട്. സഹകരണ സംഘം (ജനറൽ) ജോയിന്റ് റജിസ്റ്റർ നടത്തിയ പരിശോധനയിൽ ആണ് കണ്ടെത്തൽ. ബാങ്കിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പല ഇനങ്ങളിൽ ക്രമക്കേട് നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചു.
ബാങ്കിന് നഷ്ടപ്പെട്ട തുക ഏതെല്ലാം വ്യക്തികളിൽ നിന്നും എത്ര തുക വീതം ഈടാക്കണം, നഷ്ടം വരുത്തിയതിന് കാരണക്കാരയവരുടെ പ്രവൃത്തികൾ തുടങ്ങിയ സംബന്ധിച്ചും അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. ക്രമ വിരുദ്ധമായ പ്രവർത്തനങ്ങൾ, പണാപഹരണം എന്നിവയിലൂടെ ബാങ്കിന് 13,68,582.02 രൂപ നഷ്ടപ്പെട്ടതായി ആണ് കണ്ടെത്തിയത്. 2010–13 കാലയളവിൽ നടന്നതാണ് ക്രമക്കേടുകൾ.
കാഷ് ബുക്ക് നാൾ വഴി വ്യത്യാസം 108246 രൂപ ആയിരുന്നു. സ്റ്റേറ്റ്മെന്റ് വ്യത്യാസം 29,254 രൂപയും കൃഷി ഓഫിസർ അഡ്വാൻസ് വാങ്ങിയത് 67,465 രൂപയും ചുമട്ടുകൂലി, വളം, കീടനാശിനി, ജൈവവള വിതരണം, കീടനാശിനി കച്ചവടം എന്നിവയിലെ ക്രമക്കേടുകൾ വഴി 10,98,165 രൂപയും കൂടാതെ 65,454 രൂപയുടെ സാമ്പത്തിക നഷ്ടവും വരുത്തി.
നഷ്ടം നേരിട്ട 13,68,582.02 രൂപ ബാങ്കിന്റെ മുൻ പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ 10 പേരിൽ നിന്നും ഈടാക്കണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തത്. എന്നാൽ സെക്രട്ടറിയായിരുന്ന എസ്. സുധിമോൻ 2014 ൽ ഓഡിറ്റ് സമയത്ത് പണം തിരികെ അടച്ചിരുന്നു. അതിനാൽ സുധിമോനെ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.