ADVERTISEMENT

കായംകുളം ∙ ഒഡീഷയിൽ ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിന്റെ ഭീകരത കാണുമ്പോൾ 31 വർഷം മുൻപ് കേരളത്തിലുണ്ടായ ട്രെയിൻ കൂട്ടിയിടിയുടെ ചിത്രമാണ് കായംകുളം നിവാസികളുടെ മനസ്സിൽ. 1992 ഡിസംബർ 22 ന് രാവിലെയാണ് ഒരു കുട്ടി മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്ത അപകടം കായംകുളം സ്റ്റേഷനിൽ ഉണ്ടായത്. ഒന്നാം പ്ലാറ്റ് ഫോമിൽ ട്രാക്ക് മാറ്റത്തിനായി സിഗ്നൽ കാത്തുകിടന്ന ആലപ്പുഴ–കായംകുളം പാസഞ്ചർ ട്രെയിനിലേക്ക് തിരുവനന്തപുരം– മംഗളൂരു പരശുറാം എക്സ്പ്രസ് ഇടിച്ച് കയറിയായിരുന്നു അപകടം.

ഒന്നാം പ്ലാറ്റ് ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പാസഞ്ചർ ട്രെയിൻ തിരിച്ചുവിടുന്നതിൽ ഉണ്ടായ വീഴ്ചയാണ് ട്രെയിൻ കൂട്ടിയിടിച്ചുള്ള അപകടത്തിൽ കലാശിച്ചത്. സംഭവത്തിൽ തൃശൂർ കരുവന്നൂർ വെട്ടിയാട്ടിൽ വി.ജി. മേനോന്റെ മകൻ രാജേഷ്(8) ആണ് മരിച്ചത്. എൻജിൻ ഡ്രൈവറും ഡീസൽ അസിസ്റ്റന്റും ഉൾപ്പെടെ 90 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിൽ നിന്ന് രാവിലെ 7.30 ന് കായംകുളത്തെത്തിയ പാസഞ്ചർ പിന്നോട്ടെടുത്ത് ട്രാക്ക് മാറുന്നതിന് തടസ്സം നേരിട്ടിരുന്നു.

ട്രെയിൻ ട്രാക്ക് മാറ്റി വിടുന്ന സ്റ്റേഷന്റെ വടക്കുഭാഗത്തെ അൻപതാം പോയിന്റ് തകരാറിലായിരുന്നു. ഇത് പരിഹരിച്ച് ട്രാക്ക് മാറുന്നതിനു വേണ്ടിയാണ് ഒന്നാം പ്ലാറ്റ്ഫോമിന്റെ ഭാഗമായ ട്രാക്കിൽ പാസഞ്ചർ കാത്തു കിടന്നത്. പരശുറാം വരാൻ സമയമായപ്പോൾ പാസഞ്ചർ ഇവിടെ നിന്ന് മുന്നോട്ടെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് സിഗ്നൽ നൽകി. ഇതിനായി ട്രയിൻ നീങ്ങിയപ്പോഴാണ് പോയിന്റ് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ചേർത്ത് വച്ചിരിക്കുകയാണെന്ന അപകട സൂചന ലഭിക്കുന്നത്.

അതായത് പാസഞ്ചറും പരശുറാം എക്സ്പ്രസും നേർക്കുനേർ വരുന്ന രീതിയിലാണ് പോയിന്റ് ചേർത്തു വച്ചിരുന്നത്. ലോക്കോ പൈലറ്റ് അച്ചുതൻനായർക്ക് അപകടം മണത്തപ്പോഴേക്കും പരശുറാം ഏകദേശം 50 വാര അകലയെത്തിയിരുന്നു. പിന്നെയുള്ള ഏക മാർഗം ട്രെയിനിന്റെ വേഗം 50 കിലോമീറ്ററിൽ നിന്ന് 30 കിലോമീറ്ററിലേക്ക് കുറയ്ക്കുക മാത്രമായിരുന്നു. അപ്പോഴേക്കും ട്രെയിനുകൾ കൂട്ടിയിടിച്ച് കഴിഞ്ഞിരുന്നു.

മേഴ്സി രവി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പരശുറാം എക്സ്പ്രസിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ ഭാര്യ മേഴ്സി രവിയും കുട്ടികളും അന്ന് അൽഭുത കരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൂട്ടിയിടിയിൽ ഞെരിഞ്ഞമർന്ന ബോഗിയുടെ തൊട്ടുപിന്നിലുണ്ടായിരുന്നു എസി ഫസ്റ്റ് ക്ലാസ് ബോഗിയിലയിരുന്നു മേഴ്സിയും മക്കളും യാത്ര ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ഇവർ. ഈ ബോഗി പാളം തെറ്റിയെങ്കിലും തകർന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com