മാതാവിനെ അസഭ്യം പറഞ്ഞതിനെ ചൊല്ലി തർക്കം; കുത്തേറ്റ് യുവാവ് മരിച്ചു: ഒരാൾ അറസ്റ്റിൽ
Mail This Article
തുറവൂർ ∙ നികർത്തിൽ മിഥുൻ (29) കുത്തേറ്റ് മരിച്ച കേസിലെ പ്രതിയായ കുത്തിയതോട് തുറവൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന സനൂബ് നിലയത്തിൽ സനൂബ് (36) പൊലീസ് പിടിയിൽ. ദേശീയപാതയോരത്ത് തുറവൂർ ആലയ്ക്കാപറമ്പിന് സമീപ ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. സനൂബിന്റെ മത്സ്യവിൽപന കേന്ദ്രത്തിന് സമീപത്തെ പച്ചക്കറിക്കടയിൽ സഹായിയാണ് മിഥുൻ. മിഥുന്റെ മാതാവിനെ സനൂബ് അസഭ്യം പറഞ്ഞതിനെ ചൊല്ലിയാണ് ഇരുവരും തർക്കം തുടങ്ങിയത്.
പിന്നീട് മത്സ്യക്കടയിലെ കത്തി കൊണ്ട് മിഥുന്റെ നെഞ്ചിൽ സനൂബ് കുത്തുകയായിരുന്നുവെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ 2 വർഷം മുൻപും അടിപിടി ഉണ്ടായിട്ടുണ്ടെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. നാട്ടുകാർ മിഥുനെ തുറവൂർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം ഒളിവിൽ പോയ സനൂബിനെ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.