ADVERTISEMENT

ആലപ്പുഴ∙ ‘രാവിലെ ഏഴിനു ലേബർ റൂമിലേക്കു കയറ്റിയ എന്റെ കുഞ്ഞിനെ പിന്നീട് ഞാൻ കാണുന്നത് പിറ്റേന്ന് ജീവനില്ലാതെയാണ്, ഇതിനെപ്പറ്റി അന്വേഷിക്കുകയോ വിളിച്ചാൽ ഫോൺ എടുക്കുകയോ മന്ത്രി വീണാ ജോർജ് ചെയ്തിട്ടില്ല. 95ലേറെ തവണയാണ് ഞങ്ങളിൽ പലരും മന്ത്രിയെ വിളിച്ചത്’ ഇതു പറഞ്ഞു മുഴുവനാക്കും മുൻപേ അപർണയുടെ അമ്മ സുനിമോളുടെ തൊണ്ട ഇടറി. അപർണയുടെയും കുഞ്ഞിന്റെയും മരണകാരണം അറിയാൻ, ആലപ്പുഴ കലക്ടറേറ്റിനു മുൻപിൽ മഴയും വെയിലും വകവയ്ക്കാതെ കുടുംബം ഇന്നലെ അനിശ്ചിതകാല സമരം  തുടങ്ങി. ഡിസംബർ 6നു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു പിന്നാലെയാണ് കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും (22) പെൺകുഞ്ഞും മരിച്ചത്.

അപർണ, ആലപ്പുഴ മെഡിക്കൽ കോളജ്
അപർണ, ആലപ്പുഴ മെഡിക്കൽ കോളജ്

ഇതേത്തുടർന്ന് ആശുപത്ര‌ിയുടെ ആഭ്യന്തര അന്വേഷണം, മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണം, പൊലീസ് അന്വേഷണം തുടങ്ങിയവ നടന്നു. എന്നാൽ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നു അപർണയുടെ ബന്ധുക്കൾ പറഞ്ഞു.  ഇതേത്തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട്  മന്ത്രി വീണാ ജോർജിനും കലക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നിരന്തരം നീതി നിഷേധിക്കപ്പെട്ടതോടെയാണ് സമരം തുടങ്ങിയതെന്ന് അപർണയുടെ ബന്ധുക്കൾ പറഞ്ഞു.

രാംജിത്ത് (അപർണയുടെ ഭർത്താവ്)

കുഞ്ഞ് മരിച്ചതിന്റെ അടുത്തദിവസം പുലർച്ചെയാണ് അപർണ മരിച്ചതെന്നാണ് ആദ്യം ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ, ഗർഭപാത്രത്തിൽ തന്നെ കുഞ്ഞു മരിച്ചെന്നും പിന്നീടുള്ള അന്വേഷണത്തിൽ പറയുന്നു. അപർണയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ഫൊറൻസിക് റിപ്പോർട്ട് 6 മാസമായിട്ടും ലഭിച്ചിട്ടില്ല, അപർണയ്ക്കു മറ്റ് ആരോഗ്യപ്രശ്നങ്ങൾ   ഉണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ് 18ാം മാസമായിരുന്നു അപർണയുടെ മരണം. സാധാരണക്കാർ ആയതു കൊണ്ടാണോ ഞങ്ങൾക്കു നീതി നിഷേധിക്കുന്നത്?  ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവരുത്. 

English Summary: Death of Aparna and baby: Family begins indefinite strike

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com