അമ്മായിയമ്മയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച മരുമകളും മകനും പിടിയിൽ
Mail This Article
മാന്നാർ ∙ വയോധികയായ അമ്മായിയമ്മയുടെ ചട്ടകം കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ച കേസിൽ മരുമകളെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടംപേരൂർ അർചിതം വീട്ടിൽ (കാര്യാട്ടിൽ തെക്കെതിൽ) രുക്മിണി അമ്മയ്ക്കാണ് (65) മർദനമേറ്റത്.മകൻ ഗണേഷ് കുമാർ, ഭാര്യ അർച്ചന എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇരുവരും ചേർന്നു രുക്മിണിയമ്മയെ നിരന്തരം മർദിക്കുന്നതായി നാട്ടുകാർ പൊലീസിന് നൽകിയ പരാതിയിലുണ്ട്.
പഞ്ചായത്ത് അംഗം ഉൾപ്പടെ പലരും മകനെയും മരുമകളെയും പലതവണ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായതിനെ തുടർന്നാണ് അർച്ചന ചട്ടുകം കൊണ്ട് അമ്മായിയമ്മയുടെ തലയ്ക്ക് അടിച്ചു മുറിവേൽപ്പിച്ചത്. തലയ്ക്കും മുഖത്തും മൂക്കിനും പരുക്കുണ്ട്. മുറിവേറ്റു വീണ രുക്മിണി അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ ഗണേഷും അർച്ചനയും തയാറായില്ല.
വീടിനു വെളിയിൽ ഇട്ടു പൂട്ടിയതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു മാന്നാർ പൊലീസെത്തിയാണ് രുക്മിണിയമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രുക്മിണിയമ്മ അപകടം നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് മാന്നാർ എസ്എച്ച്ഒ: ജോസ് മാത്യു പറഞ്ഞു.