നെല്ലിന്റെ വില :പാഡി ഓഫിസിൽ കുത്തിയിരിപ്പു സമരം

Mail This Article
കുട്ടനാട് ∙ സംഭരിച്ച നെല്ലിന്റെ വില നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകരായ ജോൺ സി.ടിറ്റോ, കിരൺ കണ്ണൻ പന്തളം എന്നിവരുടെ നേതൃത്വത്തിൽ കർഷക ത്തൊഴിലാളികളുമായി ചേർന്നു മങ്കൊമ്പ് പാഡി ഓഫിസിൽ കുത്തിയിരിപ്പു സമരം നടത്തി. സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരം നടത്തിയ കർഷകരെയും തൊഴിലാളികളായ ഗോപാലൻ, ജിജിമോൻ ജോസഫ്, സജിമോൻ, സമരം ഉദ്ഘാടനം ചെയ്ത നെൽകർഷക സമിതി വർക്കിങ് പ്രസിഡന്റ് പി.ആർ.സതീശൻ എന്നിവരെയുമാണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നെല്ല് നൽകി 5 മാസം കഴിഞ്ഞിട്ടും വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നെൽക്കർഷക സംരക്ഷണ സമിതി തിരുവോണ ദിവസം പാഡി ഓഫിസ് പടിക്കൽ , ജനങ്ങളിൽ നിന്നു സമാഹരിച്ച പിടിയരി കൊണ്ടു കഞ്ഞി വച്ചു ‘കുമ്പിളിൽ കഞ്ഞി’ സമരം നടത്താൻ തീരുമാനിച്ചു.
''അറസ്റ്റ് ചെയ്ത് റിമാൻഡിലാകുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്തത്. 15 ദിവസം റിമാൻഡിൽ ജയിലിൽ കഴിയുകയാണെങ്കിൽ ദിവസവും വിട്ടിലെത്തുന്ന കടക്കാരിൽ നിന്ന് അത്രയും ദിവസമെങ്കിലും രക്ഷപെടാമെന്നാണു വിചാരിച്ചത്. പലരോടും കടം വാങ്ങിയാണു കഴിഞ്ഞ പുഞ്ചക്കൃഷി ഇറക്കിയത്. അടിയന്തരമായി പണം ലഭിച്ചില്ലെങ്കിൽ കുടുംബത്തോടൊപ്പം നാടുവിടേണ്ട അവസ്ഥയിലാണ്.'' ജോൺ സി.ടിറ്റോ (കർഷകൻ)