വള്ളികുന്നം ∙ ഓച്ചിറ – താമരക്കുളം റോഡിൽ ചപ്പാത്ത് നിർമിക്കാനായി ഒഴിച്ചിട്ട ഭാഗത്ത് അപകടങ്ങൾ വർധിക്കുന്നു. ചൂനാടിന് കിഴക്ക് വിവേകാനന്ദ ജംക്‌ഷന് സമീപമാണ് അപകടം പതിയിരിക്കുന്നത്. കിഫ്ബി പദ്ധതിയിൽ നാല് വർഷം മുൻപാണ് റോഡ് പണി നടന്നത്. എന്നാൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. റോഡിൽ നിന്നുള്ള വെള്ളം ഓടയിലേക്ക് ഒഴുകുന്നതിന് വേണ്ടി ടൈൽ പാകാനായി ഒഴിച്ചിട്ട 50 മീറ്റർ ഭാഗത്ത് ഇതു വരെ നിർമാണ പ്രവൃത്തികൾ ഒന്നും നടത്തിയിട്ടില്ല.
ഈ റോഡിലെ കൂറ്റൻ വളവ് വരുന്ന ഭാഗം കൂടിയായതിനാൽ ഒട്ടനവധി അപകടങ്ങളാണ് ദിനം പ്രതി ഇവിടെ നടക്കുന്നത്. വളരെ വേഗത്തിൽ വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ ഈ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നത് പതിവാണ്. രാത്രി കാലത്തും മഴയത്ത് വെള്ളം കെട്ടിക്കിടക്കുന്ന സമയത്തുമാണ് ഏറെയും അപകടങ്ങൾ നടക്കുന്നത്.ഇരുചക്ര വാഹനയാത്രികർക്ക് ഈ ഭാഗം ഇപ്പോൾ ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.
ഇവിടെയുള്ള ഓടക്ക് മൂടി ഇല്ലാത്തത് മൂലം വാഹനത്തിൽ നിന്ന് തെറിച്ച് വീഴുന്നവർ ഓടയിൽ പതിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നത് അപകട തീവ്രത വർധിപ്പിക്കുന്നു. കൂടാതെ കുഴിയിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ അടിഭാഗം റോഡിലുരഞ്ഞ് കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമാണ്. ആറ് വർഷം മുമ്പാണ് കിഫ്ബിയിൽ നിന്നും 62.53 കോടി രൂപ കൊല്ലം, ആലപ്പുഴ ജില്ലകളിലെ നാല് നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ നിർമിക്കുന്നതിനായി അനുവദിച്ചത്. 2018 ഒക്ടോബർ 25ന് നിർമാണോദ്ഘാടനം നടത്തിയ റോഡിന്റെ നിർമാണം രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് കരാർ നൽകിയത്.
എന്നാൽ നിർമാണത്തിന്റെ ആദ്യഘട്ടം പോലും പൂർത്തിയാക്കാൻ അഞ്ച് വർഷത്തോടടുത്തിട്ടും കഴിഞ്ഞിട്ടില്ല. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ഈ ഭാഗത്ത് എത്രയും വേഗം നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച് സുഗമമായി സഞ്ചരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.