മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി‘എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

Mail This Article
കുട്ടനാട് ∙ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’ എന്ന് അറിയപ്പെടും. കൃഷിവകുപ്പിന്റെയും കാർഷിക സർവകലാശാലയും നേതൃത്വത്തിൽ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഡോ. എം.എസ്.സ്വാമിനാഥൻ അനുസ്മരണ സമ്മേളനത്തിലാണു മന്ത്രി പി.പ്രസാദ് പ്രഖ്യാപനം നടത്തിയത്. ശാസ്ത്രം സാധാരണ മനുഷ്യനു വേണ്ടിയുള്ള പ്രവർത്തനമാണെന്നു ജീവിതം കൊണ്ടും കർമമേഖലകൊണ്ടും തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു സ്വാമിനാഥനെന്നു മന്ത്രി പറഞ്ഞു. ഡോ. എം.എസ്.സ്വാമിനാഥന്റെ സംഭാവനകൾ പരിഗണിച്ചു കേരള കാർഷിക സർവകലാശാലയ്ക്കും എസി റോഡിനും സ്വാമിനാഥന്റെ പേരു നൽകണമെന്നും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അനുസ്മരണം നടത്തണമെന്നും ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ച കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
തോമസ് കെ. തോമസ് എംഎൽഎ, ജില്ല പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസി ജോളി, പി.കെ.വേണുഗോപാൽ, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി, കേരള കാർഷിക സർവകലാശാല റജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ സുജ ഈപ്പൻ, കാർഷിക സർവകലാശാല റിട്ട. ശാസ്ത്രജ്ഞൻ, ഡോ. പി.എസ്.ജോൺ, എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ അംഗവും സ്വാമിനാഥന്റെ കുടുംബാംഗവുമായ എം.കെ.പരമേശ്വരൻ, കർഷക പ്രതിനിധി പി.ടി.വർഗീസ് പത്തിൽ, ആത്മ പ്രോജക്ട് ഡയറക്ടർ സെറിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.