ഓർമകളുടെ പുണ്യവുമായി പരബ്രഹ്മ സന്നിധിയിലേക്ക് ഭക്തജനങ്ങൾ

Mail This Article
ചാരുംമൂട്∙ പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ചെത്തുന്ന ഭക്തജനങ്ങൾ ക്ഷേത്രപരിസരത്തുയർന്നിരിക്കുന്ന പാഴൂർമന തമ്പുരാന്റെ കുടിലിലെത്തി ഭക്തിസാന്ദ്രമായി വാളും പീഠവും തൊഴുത് നേർച്ചകൾ അർപ്പിച്ച ശേഷമാണ് മടങ്ങുന്നത്. കൊല്ലവർഷം 645നും 700നും മധ്യേയാണ് പടനിലത്ത് ആദ്യത്തെ പടവെട്ട് നടന്നത്. കായംകുളം, കൊട്ടാരക്കര രാജാക്കന്മാർ തമ്മിൽ രാജ്യാതിർത്തിയെ ചൊല്ലിയായിരുന്നു പടവെട്ട്. കരപ്രമാണിമാരുടെ സഹായത്തോടെയായിരുന്നു ഈ പടവെട്ട്.

യുദ്ധത്തിൽ 18കരക്കാർ രണ്ടായിതിരിഞ്ഞ് രണ്ട് രാജാക്കന്മാരുടെയും പക്ഷം ചേർന്നു. തുടർന്ന് യുദ്ധം മുറുകി. യുദ്ധത്തിന്റെ ഭീകരതമൂലം നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്ന നാശവും ദുരിതവും മനസ്സിലാക്കിയ ജനങ്ങൾ പാഴൂർമനയിലെത്തി യുദ്ധം അവസാനിപ്പിക്കാൻ തമ്പുരാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് പാഴൂർമന തമ്പുരാൻ കരപ്രമാണിമാരെ കണ്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുദ്ധം തുടരുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് കുടിൽകെട്ടി പാഴൂർ തമ്പുരാൻ നിരാഹാരം കിടന്നു.
ഇതിനെ തുടർന്ന് യുദ്ധം അവസാനിപ്പിച്ചതായാണ് ചരിത്രം. നൂറനാട് നാട്ടുരാജാക്കന്മാരുടെ കാലാൾപടയെ സംഭാവന ചെയ്തിരുന്ന നാട്ടുകളരിയുടെ നാടായാണ് അറിയപ്പെട്ടിരുന്നത്. ആയോധനകളരികളിൽ നിന്നും അഭ്യാസം പഠിച്ചിറങ്ങിയ ആയിരക്കണക്കിന് പടയാളികളായിരുന്നു പടവെട്ടിൽ പങ്കെടുത്തിരുന്നതെന്നും ചരിത്രം പറയുന്നു. പാഴൂർ തമ്പുരാന്റെ സ്മരണയ്ക്കായി ക്ഷേത്രത്തിന് കിഴക്കുവശം കുടിൽകെട്ടി വൃശ്ചികം ഒന്നു മുതൽ 12വരെ പാഴൂർമന തമ്പുരാന്റെ വാളും പീഠവും വച്ച് ആരാധിക്കുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ഇവിടെയെത്തി അനുഗ്രഹം തേടിയാണ് മടങ്ങുന്നത്.
ഇന്ന് വൈകിട്ട് 7.15ന് നടക്കുന്ന യുവജന സമ്മേളനം എ.എ.റഹീം എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ, സന്ദീപ് വചസ്പതി, ആർ.രാഹുൽ, സി.എ.അരുൺകുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
പടനിലത്ത് ഇന്ന്
രാവിലെ 5.30 ന് ഹരിനാമകീർത്തനം, 8.00ന് ഭാഗവതപാരായണം, 12ന് കഞ്ഞിസദ്യ, 6.30ന് ദീപാരാധന, 7.15ന് യുവജന സമ്മേളനം, 8.30ന് നാടകം: കുചേലൻ.