ലോക്സഭാ തിരഞ്ഞെടുപ്പ്: ഇന്ന് നിർണായക സിപിഎം യോഗങ്ങൾ

Mail This Article
ആലപ്പുഴ ∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ലോക്സഭാ മണ്ഡലം കമ്മിറ്റി യോഗങ്ങൾ ഇന്നു ചേരും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന യോഗങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. ലോക്സഭാ മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബുവിനെ മാറ്റി പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസറിനെ നിയോഗിച്ചേക്കും. ഇതു സംസ്ഥാന നേതൃത്വം തീരുമാനിച്ചെന്നാണു വിവരം.ജില്ലാ സെക്രട്ടേറിയറ്റിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎയെയും എം.സത്യപാലനെയും വീണ്ടും ഉൾപ്പെടുത്താൻ സംസ്ഥാന നേതൃത്വം നിർദേശിച്ചേക്കും.
സമ്മേളനങ്ങളിലെ വിഭാഗീയതയുടെ പേരിലാണ് ഇവരെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയത്.ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികളുടെ പുനഃസംഘടന ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമേ പരിഗണിക്കാൻ സാധ്യതയുള്ളൂ. പാർട്ടിയിലെ രണ്ടു വിഭാഗങ്ങളിൽ നിന്നും ചിലരെ ഈ കമ്മിറ്റികളിൽ ഉൾപ്പെടുത്തി എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യം. ഈ വിഷയം ഇപ്പോൾ പരിഗണിച്ചാൽ തർക്കമുണ്ടായേക്കാമെന്നും അതു തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും നേതൃത്വം സംശയിക്കുന്നുണ്ട്.
ലോക്സഭാ സ്ഥാനാർഥിയായി എ.എം.ആരിഫിനെ എതിർപ്പുകളില്ലാതെയാണു കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചത്. നേരത്തെ മറ്റു ചില പേരുകൾ കൂടി അനൗദ്യോഗിക ചർച്ചകളിൽ വന്നെങ്കിലും അതെല്ലാം ഒഴിവായതു നേതൃത്വത്തിന് ആശ്വാസമായി. പാർട്ടിയിലെ പൊതുവായ ഐക്യം ഇതിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും പ്രാദേശിക വിഭാഗീയതകളും ചില നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളും കൈകാര്യം ചെയ്യൽ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിക്കു തലവേദന നിറഞ്ഞ ദൗത്യമാകും.