കാറ്റ്, മഴ: മാങ്കാംകുഴിയിൽ വ്യാപകനാശം; വീടു തകർന്ന് വീട്ടമ്മയ്ക്കു പരുക്ക്

Mail This Article
മാങ്കാംകുഴി ∙ ശക്തമായ കാറ്റിലും മഴയിലും മാങ്കാംകുഴി മേഖലയിൽ വ്യാപകനാശം, വീടിനു മുകളിൽ മരം വീണു മേൽക്കൂര തകർന്ന് വീട്ടമ്മയ്ക്കു തലയ്ക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ നാലരയോടെയാണു മേഖലയിൽ ശക്തമായ കാറ്റ് വീശിയടിച്ചത്. തഴക്കര 12–ാം വാർഡ് വെട്ടിയാർ പുതുപ്പുരയ്ക്കൽ മലയിൽ ഓമനയമ്മയ്ക്ക് (62) ആണു തലയ്ക്കു പരുക്കേറ്റത്. വീട്ടുവളപ്പിൽ നിന്ന തേക്ക് കടപുഴകി ഓടിട്ട വീടിനു മുകളിലേക്കു വീണു. തകർന്ന ഓട് കഷണങ്ങൾ ഉറങ്ങിക്കിടന്ന ഓമനയമ്മയുടെ തലയിൽ വീഴുകയായിരുന്നു. തലയിൽ 9 തുന്നലുണ്ട്. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. ഓമനയമ്മയുടെ ഭർത്താവ് ഗോപാലകൃഷ്ണപിള്ള പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
പശുവിനെ വളർത്തിയാണ് ഇരുവരും ജീവിച്ചിരുന്നത്. തകർന്ന വീട് പുനർനിർമിക്കാൻ മാർഗമില്ലാതെ ഇരുവരും വിഷമത്തിലാണ്. തഴക്കര പഞ്ചായത്തംഗം രമ്യ സുനിലും പ്രദേശവാസികളും ചേർന്നാണു വീടിനു മുകളിലേക്കു വീണ മരം വെട്ടി മാറ്റാൻ ക്രമീകരണം ഒരുക്കിയത്. ശക്തമായ കാറ്റിൽ മാങ്കാംകുഴി സനീഷ് ഭവനം സനീഷ് സദാനന്ദൻ, ശ്രീഭവനം ഉഷ എന്നിവരുടെ വീടിന്റെ ടെറസിനു മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകളും കാറ്റിൽ പറന്നു പോയി. സനീഷിന്റെ വീട്ടുവളപ്പിൽ നിന്ന മരം പിഴുതു വീണു. വീടിനു മുകളിലേക്കു വീഴാതിരുന്നതിനാൽ ദുരന്തം ഒഴിവായി.