വല്യാണി വയൽ റോഡ് നിർമാണം അശാസ്ത്രീയമെന്നു പരാതി

Mail This Article
വള്ളികുന്നം ∙ ഗ്രാമീണ റോഡായ പുതുപ്പരക്ക ജംക്‌ഷൻ വല്യാണി വയൽ റോഡ് നിർമാണം അശാസ്ത്രീയമെന്നു പരാതി. റോഡ് നിർമാണത്തിന്റെ ഭാഗമായി വെള്ളം ഒഴുകി പോകാനുള്ള ഓടയുടെ കുറച്ച് ഭാഗം നിർമിച്ചിരിക്കുന്നത് റോഡിന്റെ മധ്യ ഭാഗത്തു കൂടിയാണ്. ഇതിനു മുകളിൽ സ്ലാബുകൾ പാകി കോൺക്രീറ്റ് ചെയ്യാനാണ് പദ്ധതി. എന്നാൽ ഇത് ഭാവിയിൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ബലമുള്ള സ്ലാബുകൾ നിർമിച്ച് ഇടാൻ കഴിയുമോ എന്ന സംശയത്തിലാണ് നാട്ടുകാർ. വാഹനങ്ങൾ കടന്നു പോകുമ്പോൾ സ്ലാബുകൾ പൊളിയുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
കൂടാതെ മാലിന്യങ്ങൾ അടിഞ്ഞ് വെള്ളം തടസ്സപ്പെട്ടാൽ സ്ലാബ് ഇളക്കാൻ കഴിയാതെ വരുന്ന അവസ്ഥയിൽ പ്രധാന റോഡായ ഓച്ചിറ–ചൂനാട് റോഡും വെള്ളത്തിൽ മുങ്ങാനുള്ള സാധ്യതയുമുണ്ട്. ഓട ഇല്ലാതിരുന്നത് കാരണം ശക്തമായ മഴയിൽ വെള്ളം ഈ റോഡിലൂടെയാണ് വയലിലേക്ക് പോയിരുന്നത്. ഇത് മൂലം റോഡിന്റെ വശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറുന്നതും പതിവായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് ഓട നിർമിച്ച് റോഡ് നവീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരു സ്വകാര്യ വ്യക്തിയുടെ മതിൽ ജീർണാവസ്ഥയിലാണ് എന്ന കാരണത്താലാണ് തുടക്ക ഭാഗത്ത് റോഡിന്റെ മധ്യത്തിലൂടെ ഓട നിർമിച്ചിരിക്കുന്നത്.
റോഡ് മധ്യഭാഗത്തൂടെ പിളർന്ന് ഓട വെട്ടി മണ്ണ് ഇരു വശങ്ങളിലും നിക്ഷേപിച്ചിരിക്കുന്നത് മൂലം കാൽനട യാത്ര പോലും അസാധ്യമായി തീർന്നിരിക്കുകയാണ്. വീടുകളിലേക്ക് വാഹനങ്ങളൊന്നും കയറ്റാൻ കഴിയാതെ ഒന്നര മാസത്തോളമായി നാട്ടുകാർ ദുരിതമനുഭവിക്കുകയാണ്. നിർമാണ പ്രവൃത്തികൾ ഈ മാസം ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മഴ മൂലം മാറ്റി വയ്ക്കേണ്ടി വന്നതായി അധികൃതർ പറഞ്ഞു. ആശങ്കകൾ അകറ്റി എത്രയും വേഗം റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.