ചേപ്പാട് 7 കടകളിൽ മോഷണം

Mail This Article
കായംകുളം∙ ചേപ്പാട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷന് സമീപം 7 കടകളിൽ മോഷണം.സാധനങ്ങളും പണവും അപഹരിച്ചു. ഇവിടെയുള്ള വർക്‌ഷോപ്പിൽ കടന്നുകയറി സമീപത്തെ കടകളും വീടുകളും കുത്തിത്തുറക്കുന്നതിനുള്ള ആയുധങ്ങൾ കൈക്കലാക്കി. കെഎസ് മെഡിക്കൽ സ്റ്റോറിൽ നിന്ന് ഏകദേശം മൂവായിരത്തോളം രൂപയും സാധനങ്ങളും മോഷ്ടിച്ചു. നിരീക്ഷണ ക്യാമറ മുഖംമൂടി ധരിച്ച് തല്ലിത്തകർത്ത ശേഷമാണ് മറ്റു കടകളിലെ പൂട്ടുകൾ അറുത്തു മാറ്റി മോഷണം നടത്തിയത്.സച്ചുബേക്കറി, ബ്യൂട്ടി വേൾഡ്, കൃഷ്ണവർണ ടെക്സ്റ്റയിൽസ്, ലീ സിസ്റ്റം, പെർഫെക്ട് ഓട്ടോ മൊബൈൽസ് തുടങ്ങിയ സ്ഥാപനങ്ങളിലും മോഷണം ഉണ്ടായി. മോഷണത്തിനു ശേഷം കടയോട് ചേർന്നുള്ള വീട്ടുടമയുടെ വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിച്ച് വേഷം മാറിയാണ് മോഷ്ടാവ് മടങ്ങിയതെന്നും പറയുന്നു.
സിസിടിവിയിൽ നിന്ന് ലഭിച്ച ചിത്രങ്ങളും മോഷണ രീതിയും പൊലീസ് പരിശോധിച്ചു. മോഷ്ടാവ് പക്കി സുബൈറാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.ഒരാഴ്ച മുൻപ് ചേപ്പാട് റെയിൽവേ സ്റ്റേഷന് സമീപം അമ്പിയിൽ സ്റ്റോറിലും മോഷണം ഉണ്ടായി.കുറച്ച് പണവും സാധനങ്ങളും ഇവിടെ നിന്ന് മോഷ്ടിച്ചിരുന്നു.രാത്രിയിൽ ട്രെയിനിൽ വന്നിറങ്ങിയുള്ള മോഷണരീതിയാണെന്ന് സംശയിക്കുന്നുണ്ട്. സ്റ്റേഷനുകൾക്കും ട്രാക്കുകൾക്കും സമീപത്താണ് മിക്ക മോഷണങ്ങളും ഉണ്ടായിരിക്കുന്നത്.പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചേപ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിനും കരീലക്കുളങ്ങര പൊലീസിന് പരാതി നൽകിയിട്ടുണ്ട്.