ADVERTISEMENT

തുറവൂ‍ർ ∙ ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്തു പടിഞ്ഞാറു ഭാഗത്തെ റോഡ് നന്നാക്കുന്ന ജോലി  തുടങ്ങിയതോടെ  ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. ആംബുലൻസുകളും രോഗികളുമായി പോയ സ്വകാര്യ വാഹനങ്ങളും  കുരുക്കിൽപെട്ടു.അരൂർ ഭാഗത്തു നിന്ന് ആലപ്പുഴയിലേക്കു പോയ കെഎസ്ആർടിസി– സ്വകാര്യ ബസുകളും  ക്ഷേത്രം ജംക്‌ഷൻ വരെ കുരുക്കിൽപെട്ടു. ഇവിടെ നിന്ന് അരൂക്കുറ്റി റോഡിലേക്കു തിരിഞ്ഞു പൂച്ചാക്കൽ, മാക്കേക്കടവ് വഴിയാണു തെക്കോട്ടുള്ള വാഹനങ്ങൾ പോയത്.ഉയരപ്പാതയുടെ ഇരുവശത്തെയും റോഡുകൾ ഗതാഗത യോഗ്യമാക്കാൻ കലക്ടർ അനുവദിച്ച സമയം നാളെ കഴിയും.

ഹൈക്കോടതി നിർദേശ പ്രകാരം കലക്ടർ സ്ഥലം സന്ദർശിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ നിർദേശിച്ചിരുന്നു. ഇതോടെയാണു ഗതാഗതം നിയന്ത്രിച്ചു റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയത്. മഴ പെയ്തതിനാൽ റോഡിന്റെ കിഴക്കുഭാഗത്തു മെറ്റലിങ് നടത്തിയ സർവീസ് റോഡുകളിൽ  ചെളി  നിറഞ്ഞു. ഇന്നലെ രാവിലെ ചന്തിരൂർ പാലം മുതൽ പെട്രോൾ പമ്പ് വരെ വടക്കോട്ടുള്ള ഭാഗം കടക്കാൻ മാത്രം ഒരു മണിക്കൂറോളം വേണ്ടിവന്നു. ചമ്മനാട്, കുത്തിയതോട് ഭാഗങ്ങളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പടിഞ്ഞാറു ഭാഗത്തെ പാതയിൽ ഇന്റർലോക്ക് കട്ടകൾ മാത്രം
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്ററിൽ പടിഞ്ഞാറു ഭാഗത്തെ റോഡിൽ ഇന്റർലോക്ക് കട്ട നിരത്തിയാകും റോഡ് സഞ്ചാരയോഗ്യമാക്കുക.  കിഴക്കേ പാതയിൽ ചിലയിടങ്ങളിൽ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചിരുന്നു. എന്നാൽ കോൺക്രീറ്റ് ചെയ്ത ഭാഗത്തു ചിലയിടങ്ങളിൽ വെള്ളം കെട്ടിനിന്നു ചെറിയ കുഴികളായി. ഇതോടെയാണു പടിഞ്ഞാറു ഭാഗത്തെ റോഡ് നിർമാണത്തിന് പൂർണമായും  ഇന്റർലോക്ക്  കട്ടകളാക്കിയത്.അരൂർ, ചന്തിരൂർ, എരമല്ലൂർ, എരമല്ലൂ‍ർ– കോടംതുരുത്ത്, തുറവൂർ എന്നിവിടങ്ങളിലാണു  ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നത്. ഒന്നര മീറ്റർ വീതിയിൽ  ഇന്റർലോക്ക്  കട്ടകൾ വിരിച്ചതിനു ശേഷം അരികുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും.

ഇന്നും ഗതാഗത നിയന്ത്രണം
ഗതാഗത നിയന്ത്രണം ഇന്നും തുടരും. തുറവൂരിൽ നിന്നു വടക്കോട്ടുള്ള വാഹനങ്ങൾ ഉയരപ്പാതയുടെ കിഴക്കു വശത്തുള്ള റോഡിലൂടെ കടത്തിവിടും. അരൂരിൽ നിന്നു തെക്കോട്ടുള്ള വാഹനങ്ങൾ അരൂക്കുറ്റി– പൂച്ചാക്കൽ വഴിയും തിരിച്ചുവിടും.കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ ചരക്കു വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി തിരിച്ചുവിടും. ഇതല്ലാതെ എത്തുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു തൃപ്പൂണിത്തുറ വഴി എംസി റോഡിലേക്കോ വൈക്കം വഴിയോ പോകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com