ഉയരപ്പാത നിർമാണം: യാത്രാദുരിതത്തിനു പരിഹാരം തേടി പ്രതിഷേധച്ചങ്ങല

Mail This Article
തുറവൂർ ∙ ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം മൂലം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം തേടി ജനങ്ങൾ കൈകോർത്തു പ്രതിഷേധച്ചങ്ങല തീർത്തു. അരൂർ– തുറവൂർ ജനകീയ സമിതി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ റോഡിന് ഇരുവശങ്ങളിലുമുള്ള വീടുകളിൽ താമസിക്കുന്നവർ ഉൾപ്പെടെ നൂറുകണക്കിനുപേർ അണിനിരന്നു. നിർമാണ സ്ഥലത്തെ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമാകുകയും തകർന്ന റോഡുകൾ മരണക്കുഴിയാകുകയും ചെയ്ത സാഹചര്യത്തിലാണു ജനം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്.
പാലക്കാട് രൂപത മുൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു.
അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ.റാഫി പര്യാത്തുശേരി, കൊച്ചി രൂപത ചാൻസലർ ഫാ.ജോണി പുതുക്കാട്ട്, ഫാ.ജോഷി ഏലശേരി, ഫാ.അനൂപ് പോൾ ബ്ലാംപറമ്പിൽ, അരൂർ പഞ്ചായത്ത് അംഗം സി.കെ.പുഷ്പൻ എന്നിവർ അദ്ദേഹത്തിനൊപ്പം അരൂർ ബൈപാസ് കവലയിൽ ചങ്ങലയിൽ കണ്ണികളായി. വ്യാപാരി വ്യവസായികൾ കുടുംബസമേതം ചങ്ങലയുടെ ഭാഗമായി.
ഉയരപ്പാത നിർമാണം മൂലം അരൂർ മുതൽ തുറവൂർ വരെ നൂറിലേറെ വ്യാപാര സ്ഥാപനങ്ങളാണ് അടച്ചു പൂട്ടേണ്ടി വന്നത്. മറ്റിടങ്ങളിൽ കച്ചവടം പകുതിയായി കുറഞ്ഞിരുന്നു. ചെമ്മീൻ പീലിങ് തൊഴിലാളികൾ, മത്സ്യക്കയറ്റുമതി ശാലകളിലെ തൊഴിലാളികൾ, വിദ്യാർഥികൾ, അധ്യാപകർ, ഓട്ടോ ടാക്സി ഡ്രൈവർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരും പങ്കുചേർന്നു. ഉയരപ്പാത നിർമാണം ആരംഭിച്ചശേഷം മാത്രം ഇവിടെ ഉണ്ടായ അപകടങ്ങളിൽ പരുക്കേറ്റവരും പങ്കെടുത്തു.