തോരാമഴ, വെള്ളപ്പൊക്ക ഭീഷണി; തോട്ടപ്പള്ളി സ്പിൽവേ 20 ഷട്ടറുകൾ ഉയർത്തി

Mail This Article
അമ്പലപ്പുഴ∙ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽവേയുടെ 20 ഷട്ടറുകൾ ഉയർത്തി.ആകെ 40 ഷട്ടറുകളാണുള്ളത്. നീരൊഴുക്കു നിലവിൽ കുറവാണ്. നീരൊഴുക്ക് കണക്കിലെടുത്ത് ഇന്നു ബാക്കി ഷട്ടറുകൾ ഉയർത്തും. വേലിയേറ്റ സമയത്തു ഷട്ടറുകളിലൂടെ കടൽ വെള്ളം കനാലിലേക്ക് ഇറങ്ങുന്നുണ്ട്. സ്പിൽവേയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവു കുറവാണ്. ലീഡിങ് ചാനൽ വഴി സ്പിൽവേ കനാലിലേക്കു കാര്യമായി വെള്ളം ഒഴുകിയെത്തുന്നില്ല.ശക്തമായ കാറ്റിൽ കഞ്ഞിപ്പാടം പുലക്കാട്ടുങ്കൽ ജഗദീശന്റെ വീടിന്റെ ഒരു ഭാഗം തകർന്നു. രാവിലെ 10.30ന് ആണ് സംഭവം.
റവന്യു വകുപ്പ് അധികൃതരുടെ അനാസ്ഥ മരം വീണ് സഹോദരങ്ങളുടെ മാടക്കട തകർന്നു
ആലപ്പുഴ∙ റവന്യു വകുപ്പ് അധികൃതരുടെ അനാസ്ഥയിൽ മരം വീണു നാലു സഹോദരങ്ങൾ ചേർന്നു നടത്തുന്ന മാടക്കട തകർന്നു. പഴവീട് വില്ലേജ് ഓഫിസ് അങ്കണത്തിൽ നിന്ന മരം വീണതിനെ തുടർന്നു റോഡരികിൽ ദീർഘകാലമായി കച്ചവടം നടത്തുന്ന നഗരസഭ ഹൗസിങ് കോളനി വാർഡിൽ കാട്ടുങ്കൽ വീട്ടിൽ സുഗുണൻ, പീതാംബരൻ, സുകുമാരി, ഭാസുര എന്നിവർ ചേർന്നു നടത്തുന്ന മാടക്കടയാണു തകർന്നത്. അപകട സമയത്ത് കടയിൽ ഉണ്ടായിരുന്ന സുഗുണൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.

അവിവാഹിതരായ നാലുപേരും 55നു മുകളിൽ പ്രായമുള്ളവരാണ്. അസുഖങ്ങളാൽ വലയുന്ന ഇവരുടെ ഏക വരുമാന മാർഗമായിരുന്ന കടയാണു തകർന്നത്.കലക്ടർ അധ്യക്ഷനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം ലഭിച്ചിട്ടു പോലും വെട്ടി നീക്കാതിരുന്ന മരം ആണ് ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കടപുഴകിയത്. വില്ലേജ് ഓഫിസിൽ ഇനിയും രണ്ടു മരങ്ങൾ അപകടനിലയിലാണ്. മരങ്ങൾ വെട്ടിമാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണു വില്ലേജ് ഓഫിസർ പ്രതികരിച്ചത്.