ഇല്ലാതായ ഓരോ വീട്ടിലും ഞാൻ പഠിപ്പിച്ച ഒരാളെങ്കിലുമുണ്ട്; ഉള്ളുലഞ്ഞ് വെള്ളാർമല സ്കൂളിലെ അധ്യാപകൻ

Mail This Article
ആലപ്പുഴ ∙ ‘‘ദുരന്തത്തിൽ മരിച്ചവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. ഇല്ലാതായ ഓരോ വീട്ടിലും ഞാൻ പഠിപ്പിച്ച ഒരാളെങ്കിലുമുണ്ട്’’– വയനാട് മേപ്പാടി ഗവ.ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നിന്നു സംസാരിക്കുമ്പോൾ അമ്പലപ്പുഴ ആമയിട ആഞ്ഞിലിപ്പുരയ്ക്കൽ വി.ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ ഇടറി. വയനാട് ചൂരൽമല–മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഉണ്ണിക്കൃഷ്ണൻ.
ആ നാടും നാട്ടുകാരും തന്നെ കുടുംബാംഗത്തെപ്പോലെയാണു കണ്ടിരുന്നതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അതുകൊണ്ടാണു സ്ഥലംമാറ്റത്തിനു ശ്രമിക്കാതെ 18 വർഷമായി അതേ സ്കൂളിൽ തുടരുന്നത്; ദുരന്തവാർത്ത അറിഞ്ഞയുടൻ നാട്ടിൽ നിന്ന് അങ്ങോട്ടേക്ക് ഓടിയെത്തിയത്. ‘‘തേയില, ഏലം തോട്ടം തൊഴിലാളികളാണ് ഏറെയും. ആ സ്കൂൾ നാടിനു വീടായിരുന്നു. ജോലിക്കു പോകുമ്പോൾ മക്കൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായാണു രക്ഷിതാക്കൾ ആ സ്കൂളിനെ കണ്ടെത്.
3 വർഷം സർവീസ് പൂർത്തിയാക്കി നാട്ടിലേക്കു മാറ്റം വാങ്ങാമെന്നാണ് 2006ൽ ജോലിക്കു കയറുമ്പോൾ നിശ്ചയിച്ചിരുന്നത്. പക്ഷേ, ഇവരുടെ നിഷ്കളങ്കമായ സ്നേഹം എന്നെ ഇവിടെ പിടിച്ചുനിർത്തി.’’ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂൾ കെട്ടിടത്തിലാണു മഴക്കാലത്ത് ഈ അധ്യാപകൻ താമസിച്ചിരുന്നത്. പക്ഷേ, ദുരന്തമുണ്ടായ ദിവസം ആലപ്പുഴയിലായിരുന്നു.‘‘അമ്മയുടെ സഹോദരി മരിച്ചതിനെത്തുടർന്നാണ് 27ന് നാട്ടിലേക്കു വന്നത്. 28ന് ചടങ്ങുകൾ കഴിഞ്ഞു. 29ന് കനത്ത മഴയാണെന്ന് അവിടെ നിന്ന് അധ്യാപകർ അറിയിച്ചിരുന്നു.
30ന് പുലർച്ചെ മൂന്നിനാണ് ഉരുൾപൊട്ടിയ വിവരം അറിയുന്നത്. പിന്നെ പിടിച്ചുനിൽക്കാനായില്ല. പുലർച്ചെ ആറിനുള്ള ട്രെയിൻ കയറി ഉച്ചയോടെ കോഴിക്കോടെത്തി. അവിടെ നിന്നു വയനാട്ടിലേക്ക്. പക്ഷേ, സ്കൂളിലേക്കു പോയില്ല. ആ കാഴ്ച കാണാൻ ശക്തിയില്ല. ദുരിതാശ്വാസ ക്യാംപിലേക്കാണു പോയത്. എന്നെ കണ്ടതും കുറെപ്പേർ ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. ഇവരെയൊക്കെ ആശ്വസിപ്പിച്ചും സഹായങ്ങൾ ചെയ്തും ഞാനിവിടെ നിൽക്കുന്നു.
സ്കൂളിലെ 12 കുട്ടികളുടെ മരണം സ്ഥിരീകരിച്ചു. കുറെപ്പേർ കാണാമറയത്താണ്. മൃതദേഹം തിരിച്ചറിയാൻ അധ്യാപകരെ വിളിക്കുന്നുണ്ട്. പക്ഷേ, എനിക്കു വയ്യ’’ – ഉണ്ണിക്കൃഷ്ണൻ വിതുമ്പുന്നു. സ്കൂളിൽ നിന്നു കുറച്ചുമാറി ഷീറ്റിട്ട കെട്ടിടത്തിലാണ് മറ്റു 3 അധ്യാപകർക്കൊപ്പം ഇദ്ദേഹം താമസിച്ചിരുന്നത്. മഴ കനത്തതോടെ സ്കൂൾ കെട്ടിടത്തിലേക്കു താമസം മാറ്റിയിരുന്നു.
ഉരുൾപൊട്ടലുണ്ടായ ദിവസം മറ്റ് അധ്യാപകർ മേപ്പാടിയിൽ മറ്റൊരു അധ്യാപകന്റെ വീട്ടിലേക്കു മാറിയിരുന്നു. അതുകൊണ്ട് അവരും രക്ഷപ്പെട്ടു. സ്കൂൾ വാർഷികത്തിനിറക്കിയ വിഡിയോയിലെ താൻ എഴുതിയ പാട്ടും അതിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഉണ്ണിക്കൃഷ്ണനറിയുന്നുണ്ട്. അതിൽ കാണുന്നതിനെക്കാൾ മനോഹരമായിരുന്നു ഈ നാടും നാട്ടുകാരുടെ മനസ്സുമെന്ന് അദ്ദേഹം പറയുന്നു.