ADVERTISEMENT

ആലപ്പുഴയിലെത്തുന്ന കഞ്ചാവിന്റെ ഉറവിടം തേടി പട്ടണക്കാട് നിന്ന് ഒഡീഷയിലെ റായ്‌ഗഡ് ജില്ലയിലെത്തിയ പൊലീസ് സംഘത്തിന് ഒഡീഷ പൊലീസ്, കത്തിക്കരിഞ്ഞ ഒരു വാൻ കാണിച്ചുകൊടുത്തു. ഒരാഴ്ച മുൻപു കഞ്ചാവുസംഘത്തെ പിടികൂടാൻ അവരുടെ ഗ്രാമത്തിലെത്തിയ ഹരിയാനയിലെ പൊലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച ശേഷം പൊലീസിന്റെ വാഹനം തീയിട്ടതാണ്. ആന്ധ്ര– ഒഡീഷ അതിർത്തിയിലെ മാവോയിസ്റ്റ് മേഖലയിൽ, നാട്ടുകാർ കാവൽ നിൽക്കുന്ന ആ ഗ്രാമത്തിനുള്ളിൽ കയറി പ്രതികളെ പിടികൂടുന്നതു അപകടമാണെന്നു ഒഡീഷ പൊലീസ് മുന്നറിയിപ്പ് നൽകി. എന്നിട്ടും പട്ടണക്കാട്ടെ പൊലീസുകാർ ആ ഗ്രാമത്തിനുള്ളിൽ കയറി. ഒന്നല്ല, രണ്ടു വട്ടം!

അന്ധകാരനഴി, ആലപ്പുഴ ‌മാർച്ച് 23
അമിതവേഗതയിൽ സഞ്ചരിച്ച കാറിനെ പിന്തുടർന്നു പിടികൂടിയ പട്ടണക്കാട് പൊലീസും ചേർത്തല ഡിവൈഎസ്പിയുടെ സ്ക്വാഡും കാറിനുള്ളിൽ നിന്നു കണ്ടെടുത്തത് 40 കിലോഗ്രാം കഞ്ചാവ്. ആലപ്പുഴ, എറണാകുളം സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോൾ ഒഡീഷയിലെ റായ്‌ഗഡ് ജില്ലയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നു മനസ്സിലായി. യുവാക്കളുടെ മൊബൈൽ ഫോൺ പരിശോധിച്ചു ടവർ ലൊക്കേഷൻ തിരഞ്ഞു സഞ്ചാരപാത മനസ്സിലാക്കിയ പൊലീസ് അതേ റൂട്ടിലൂടെ ഒഡീഷയിലേക്കു പോകാൻ തീരുമാനിച്ചു. ലക്ഷ്യം കഞ്ചാവിന്റെ ഉറവിടം.

പട്ടണക്കാട് ഇൻസ്പെക്ടർ എസ്. സനലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒമാരായ കെ.ജെ.സേവ്യർ, കെ.പി.ഗിരീഷ്, എ.അരുൺകുമാർ, പി.ആർ.പ്രവീഷ്, പട്ടണക്കാട് സ്റ്റേഷനിലെ സീനിയർ സിപിഒ രതീഷ് ഗോപകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. ഒപ്പം അന്ധകാരനഴിയിൽ നിന്നു പിടികൂടിയ പ്രതികളിൽ ഒരാളും.

റായ്‌ഗഡ്, ഒഡീഷ ഏപ്രിൽ 1
മാർച്ച് 29നാണ് പട്ടണക്കാട് നിന്നുള്ള പൊലീസ് സംഘം വാടകയ്ക്കെടുത്ത കാറോടിച്ച് ഒഡീഷയിലേക്കു തിരിച്ചത്. രണ്ടായിരത്തോളം കിലോമീറ്റർ ദൂരം പിന്നിട്ട് ഏപ്രിൽ ഒന്നിന് ഒഡീഷയിലെ  റായ്‌ഗഡ് ജില്ലയിലെ പത്മാപൂർ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ പരിധിയിലെ നുവാഗഢ് എന്ന ഗ്രാമത്തിലാണു പ്രതി ബുലാമ മാഞ്ചിയുടെ വീട്. കേരളത്തിലേക്ക് എത്തുന്ന കഞ്ചാവിന്റെ പ്രധാന ഉറവിടമാണ് റായ്ഗഡ്. കഞ്ചാവു കച്ചവടക്കാരെത്തേടി കേരളത്തിൽ നിന്നെത്തിയ പൊലീസുകാരെ കണ്ട് പത്മാപൂർ ഇൻസ്പെക്ടർ രഞ്ജിത് കുമാർ മാഞ്ചി ചിരിച്ചു. 

 പിന്നെ സ്റ്റേഷൻ വളപ്പിലെ വലിയ ലോറികൾ ചൂണ്ടിക്കാട്ടി. എല്ലാം കഞ്ചാവ് കടത്തിനു പിടികൂടിയ ലോറികൾ. ഓരോന്നിലും 8000 മുതൽ 17000 കിലോഗ്രാം വരെ കഞ്ചാവ്. അതിലൊന്നും പ്രതികളെ പിടികൂടിയിട്ടില്ല. അപ്പോഴാണോ വെറും 40 കിലോഗ്രാം കഞ്ചാവ് പിടികൂടിയതിനു പ്രതികളെ പിടിക്കാൻ 2000 കിലോമീറ്റർ കാറോടിച്ച് കേരളത്തിൽ നിന്നു ഇവിടെ വരെ വന്നതെന്നു പരിഹാസത്തോടെയുള്ള ചോദ്യം. നുവാഗഢ് ഗ്രാമത്തിലേക്കു പോകുന്നതെന്ന് അപകടമാണെന്ന മുന്നറിയിപ്പും നൽകി. 

വനമേഖയിലെ ഗ്രാമത്തിലേക്ക് ഇടുങ്ങിയ ഒറ്റവഴി മാത്രം. കഞ്ചാവ് കച്ചവടക്കാരെത്തേടി ഇടയ്ക്കു പൊലീസ് എത്തുന്നതിനാൽ പുറത്തുനിന്നുള്ള വാഹനങ്ങൾ കണ്ടാൽ ഗ്രാമവാസികൾ ഉടൻ പരസ്പരം വിവരം കൈമാറും. ആയുധങ്ങളുമായി സംഘടിക്കും. പൊലീസിനെ ആക്രമിക്കും. അതു കൊണ്ടു ലോക്കൽ പൊലീസിന്റെ സഹായം പ്രതീക്ഷിക്കണ്ട. തിരിച്ചുപോകുന്നതാണ് നല്ലത്.

അത്രയും ദൂരം വണ്ടിയോടിച്ചു പോയിട്ടു വൈറുംകയ്യോടെ മടങ്ങിവരാൻ കേരള പൊലീസിനു മനസ്സുണ്ടായിരുന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ടവർ ലൊക്കേഷൻ കണ്ടെത്തി. അയാൾ ഗ്രാമത്തിൽ തന്നെയുണ്ട്. കേരള റജിസ്ട്രേഷനിലുള്ള വാഹനവുമായി പകൽ അങ്ങോട്ടു പോകുന്നത് അപകടമാണെന്നു മനസ്സിലാക്കി സംഘം മറ്റൊരിടത്തു സമയം ചെലവഴിച്ചു.

അർധരാത്രി നുവാഗഢ് ഗ്രാമത്തിലേക്കു തിരിച്ചു. ദൂരെ വാഹനം നിർത്തി ആറംഗസംഘം ഗ്രാമത്തിലേക്കു നടന്നു. ടവർ ലൊക്കേഷൻ നോക്കി പ്രതിയുള്ള കൃത്യസ്ഥലം മനസ്സിലാക്കി. ഗ്രാമം മുഴുവൻ ഉറക്കത്തിലാണ്. കുറെ വീടുകൾക്കു നടുവിൽ മുറ്റത്തു 8 പേർ ഇരുന്നു മൊബൈൽ ഫോണിൽ ഐപിഎൽ ക്രിക്കറ്റ് മാച്ച് കാണുന്നു. അവർക്കിടയിലാണ് പ്രതിയുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കാണിക്കുന്നത്. ആ 8 പേരിൽ ഒരാളാണു പ്രതി എന്നു ഉറപ്പിച്ചു.

ഒരു നിമിഷം കൊണ്ട് പൊലീസ് സംഘം അവരെ വളഞ്ഞു. തോക്കു ചൂണ്ടി. 5 പേർ ഓടി രക്ഷപ്പെട്ടു. അവർ കൂടുതൽ ആളുകളെയും കൂട്ടി എത്തിയാൽ അപകടമാണ്.കയ്യിൽ കിട്ടിയ 3 പേരുമായി പൊലീസ് വാഹനത്തിന് അടുത്തേക്ക് ഓടി. വാഹനത്തിൽ ആലപ്പുഴയിൽ നിന്നു പിടികൂടിയ പ്രതിയുണ്ട്. അയാൾ ആ മൂന്നു പേരിൽ നിന്ന് തനിക്കു കഞ്ചാവ് കൈമാറിയ ബുലാമ മാഞ്ചിയെ തിരിച്ചറിഞ്ഞു. ബാക്കി രണ്ടു പേരെ വിട്ട് ബുലാമ മാഞ്ചിയെ വണ്ടിയിൽ കയറ്റി പൊലീസ് സംഘം കേരളത്തിലേക്ക്. 

പട്ടണക്കാട് ആലപ്പുഴ
ബുലാമ മാഞ്ചി ഇടനിലക്കാരൻ മാത്രമാണെന്നു ചോദ്യം ചെയ്യലിൽ തിരിച്ചറിഞ്ഞതോടെ ഇയാൾക്കു കഞ്ചാവ് കൈമാറിയ ആളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ബുലാമ മാഞ്ചിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒഡീഷയിലെ പ്രശാന്ത് ഗൗഡ എന്നയാളുമായി പണമിടപാട് നടന്നതായി കണ്ടെത്തി. പ്രശാന്ത് ഗൗഡയെത്തേടി പട്ടണക്കാട് പൊലീസിലെ മൂന്നംഗ സംഘം ജൂൺ 13ന് വീണ്ടും ഒഡീഷയിലെത്തി. ബാങ്കുകളും എടിഎമ്മുകളും ഇല്ലാത്ത ഗ്രാമത്തിൽ സ്വകാര്യ മണി ട്രാൻസ്ഫർ സ്ഥാപനം നടത്തുന്നയാളാണ് പ്രശാന്ത് ഗൗഡ എന്നു കണ്ടെത്തി. ബുലാൽ മാഞ്ചി നൽകിയ പണം കൈപ്പറ്റിയത് ലൂറൽ മിഷാൽ എന്നയാളാണ് എന്നു തിരിച്ചറിഞ്ഞു. എന്നാൽ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇയാൾ നാട്ടിൽ നിന്നു മുങ്ങിയെന്ന് അറിഞ്ഞതോടെ പൊലീസ് നാട്ടിലേക്കു മടങ്ങി.

എന്നാൽ കഞ്ചാവ് കേസിലെ അവസാന കണ്ണിയെയും പിടികൂടണമെന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോൺ നിർദേശം നൽകി. പ്രതിയെ പിടികൂടാൻ വീണ്ടും ഒഡീഷയിലേക്കു പോകാൻ പൊലീസ് തയാറെടുത്തു. അപ്പോഴേക്കും ഇൻസ്പെക്ടർ എസ്. സനൽ സ്ഥലം മാറിയിരുന്നു. പകരം ചുമതലയേറ്റ

ഇൻസ്പെക്ടർ കെ.എസ്.ജയന്റെ നേതൃത്വത്തിൽ പുതിയ സംഘം ഒഡീഷയിലേക്കു തിരിച്ചു. പട്ടണക്കാട് സ്റ്റേഷനിലെ സീനിയർ സിപിഒമാരായ രതീഷ് ഗോപകുമാർ, കെ.എസ്.പ്രവീൺ, കെ.പി.അനൂപ്, വി.എം.ശ്രീക്കുട്ടൻ എന്നിവരായിരുന്നു സംഘത്തിൽ. കഴിഞ്ഞ ടീമിലുണ്ടായിരുന്ന രതീഷ് ഗോപകുമാർ ഒഴികെ ബാക്കിയെല്ലാവരും പുതിയ ആളുകൾ. വീണ്ടും റോഡ് മാർഗം രണ്ടു ദിവസത്തെ യാത്ര. യാത്രയിൽ ഒപ്പമില്ലായിരുന്നെങ്കിലും എഎസ്ഐ ട്രീസ വർഗീസും അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു.

റായ്ഗഡ്, ഒഡീഷ ഓഗസ്റ്റ് 11
കഴിഞ്ഞതവണ പ്രതിയെ പിടികൂടിയ അതേ നുവാഗഢ് ഗ്രാമത്തിലാണ് പൊലീസ് തേടിയെത്തിയ ലൂറൽ മിഷാലിന്റെയും വീട്. പത്മാപൂർ സ്റ്റേഷനിലെത്തിയപ്പോൾ പഴയ അതേ ഇൻസ്പെക്ടർ തന്നെ. ഇത്തവണ ആളൽപം ചൂടിലാണ്. ‘‘നിങ്ങൾ വാറന്റ് തന്നാൽ മതി. ‍ഞങ്ങൾ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിക്കോളാം. പുറത്തുനിന്നുള്ള പൊലീസ് ആ ഗ്രാമത്തിൽ കയറുന്നത് റിസ്കാണ്’’ പൊലീസ് സംഘം പുറത്തിറങ്ങി എസ്ഐയുമായി സംസാരിച്ചപ്പോഴാണ് കാരണം മനസ്സിലായത്. ഒരാഴ്ച മുൻപ് കഞ്ചാവ് കേസിലെ പ്രതികളെ തേടി ഹരിയാനയിൽ നിന്നുള്ള പൊലീസ് സംഘം നുവാഗഢ് ഗ്രാമത്തിലെത്തിയിരുന്നു. നാട്ടുകാർ പൊലീസ് വാൻ തല്ലിത്തകർത്തു തീയിട്ടു. പൊലീസുകാരെ കല്ലെറിഞ്ഞ് ഓടിച്ചു. 3 മാസം മുൻപ് കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം ആ ഗ്രാമത്തിൽ കയറി ഒരു പ്രതിയെ പിടിച്ചുകൊണ്ടുപോയതാണ് ഗ്രാമവാസികളെ രോഷാകുലരാക്കിയത് എന്നും എസ്ഐ കൂട്ടിച്ചേർത്തു. കത്തിക്കരിഞ്ഞ ആ വാൻ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ‘ തിരിച്ചു പോകുന്നതാണ് നല്ലത്’.

അന്ന് ആ ഗ്രാമത്തിൽ കയറി പ്രതിയെ പിടിച്ചതു തങ്ങളുടെ തന്നെ ടീമാണെന്നു പട്ടണക്കാട് പൊലീസ് പറഞ്ഞില്ല. പകരം ഇൻസ്പെക്ടർ കെ.എസ്.ജയൻ എസ്പി ചൈത്ര തെരേസാ ജോണിനെ വിളിച്ചു. എസ്പി ഒഡീഷ കേഡറിലുള്ള തന്റെ ഐപിഎസ് ബാച്ച്മേറ്റിനെ വിളിച്ചു സഹായം അഭ്യർഥിച്ചു. പട്ടണക്കാട് പൊലീസിനൊപ്പം പത്മാപൂർ സ്റ്റേഷനിലെ 10 പൊലീസുകാരെ കൂടി അയയ്ക്കാൻ മുകളിൽ നിന്ന് ഉത്തരവെത്തി.

പുലർച്ചെ രണ്ടോടെ പൊലീസിന്റെ സംയുക്ത സംഘം നുവാഗഢിലെത്തി. വാഹനം അകലെ നിർത്തി കാൽനടയായി ഗ്രാമത്തിലേക്ക്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചു പ്രതി വീട്ടിലുണ്ടെന്ന് ഉറപ്പിച്ചു. പൊലീസുകാർ 4 സംഘങ്ങളായി തിരിഞ്ഞു വീടിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചു. ഒരു സംഘം വീടിന്റെ മുൻവാതിലിൽ മുട്ടി. പ്രതിയുടെ ഭാര്യ മുന്നിലെ വാതിൽ തുറന്ന അതേ നിമിഷം പിന്നിലെ വാതിലിലൂടെ പ്രതി പുറത്തിറങ്ങി. വീടിനു പിന്നിൽ കാത്തുനിന്ന പൊലീസ് സംഘം പ്രതിയെ പിടികൂടി. വിവരം ഉടൻ ഗ്രാമത്തിൽ അറിയാതിരിക്കാൻ വീട്ടിലെ ഫോണുകൾ കസ്റ്റഡിയിലെടുത്തു. പിറ്റേന്നു കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയുമായി നാട്ടിലേക്ക്.

പട്ടണക്കാട് പൊലീസ് സ്റ്റേഷൻ
ഒഡീഷയിലെത്തി കഞ്ചാവു കേസിലെ പ്രതികളെ പിടികൂടിയ രണ്ടു സംഘത്തിലെയും അംഗങ്ങൾ മലയാള മനോരമയോടു വിശേഷങ്ങൾ പങ്കുവയ്ക്കാൻ പട്ടണക്കാട് പൊലീസ് സ്റ്റേഷൻ മുറ്റത്ത് വീണ്ടും ഒത്തുകൂടി. നിലവിൽ സിബിഐ കൊച്ചി യൂണിറ്റിൽ പ്രവർത്തിക്കുന്ന മുൻ പട്ടണക്കാട് ഇൻസ്പെക്ടർ എസ്. സനൽ അവിടെ നിന്നാണ് എത്തിയത്. ആദ്യ സംഘത്തിൽ അംഗമായ കെ.ജെ.സേവ്യറിനും രണ്ടു സംഘത്തിലും അംഗമായിരുന്ന രതീഷ് ഗോപകുമാറിനും എത്താനായില്ല. ഒഡീഷയിലെ കഞ്ചാവു മാഫിയയെക്കുറിച്ചുള്ള അന്വേഷണ സംഘം പറയുന്നു. പുതിയ ചില വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ആ വിവരങ്ങൾക്കു പിന്നാലെ പായാൻ സജ്ജമാണ് ഈ സംഘം.

English Summary:

This article chronicles the daring investigation of the Pattanakkad police as they uncover a cannabis smuggling operation, leading them on a 2000-kilometer chase from Alappuzha, Kerala to the remote villages of Odisha.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com