ADVERTISEMENT

മാന്നാർ ∙ വേനൽമഴ ഭയന്നു നേരത്തെ വിതച്ചതു ചെന്നിത്തല പാടശേഖരത്തിലെ കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ അപ്രതീക്ഷിത തിരിച്ചടിയായി. വിവിധ പാടങ്ങളിൽ മട വീണു, വിത വെള്ളത്തിൽ മുങ്ങി നശിച്ചു.മൂന്നു ദിവസമായി പെയ്ത കനത്ത മഴയാണ് ചെന്നിത്തല പുഞ്ചയിലെ വിവിധ പാടശേഖരങ്ങളിലെ വിത വെള്ളം കയറി നശിക്കാൻ ഇടയാക്കിയത്.  മിക്കയിടത്തെയും വിത പൊന്തിക്കിടക്കുന്നതു കാണാം. ചെന്നിത്തല 2, 8 ബ്ലോക്ക് പാടശേഖരത്തിലാണു തിങ്കളാഴ്ച രാത്രി മട വീണത്. 

2–ാം ബ്ലോക്കിലെ പാമ്പനത്തു ചിറയിലും 8– ാം ബ്ലോക്കിലെ വലിയപെരുമ്പുഴ പളളിയോട പുരയ്ക്കു സമീപവുമാണ് മടവീഴ്ച ഉണ്ടായത്. കർഷകർ ഏറെ നേരം  പരിശ്രമിച്ച് മട അടച്ചെങ്കിലും അച്ചൻകോവിലാറിലെയും പുത്തനാറിലെയും വെള്ളത്തിന്റെ    വരവ് ശക്തമായതോടെ അടച്ച മടകൾ വീണ്ടും  പൊട്ടിയതിനാൽ   പാടമാകെ മുങ്ങിക്കിടക്കുകയാണ്.  മഴ നിന്നാൽ    മാത്രമേ ഇനിയും പമ്പിങ് പോലും നടക്കുകയുള്ളു. 

കാരാഴ്മ കലുങ്കിലൂടെ ഒഴുകിയെത്തുന്ന കരവെള്ളം ചെന്നിത്തല 8– ാം ബ്ലോക്ക് പാടശേഖരത്തിലെത്തിയപ്പോൾ.
കാരാഴ്മ കലുങ്കിലൂടെ ഒഴുകിയെത്തുന്ന കരവെള്ളം ചെന്നിത്തല 8– ാം ബ്ലോക്ക് പാടശേഖരത്തിലെത്തിയപ്പോൾ.

2– ാം ബ്ലോക്കില 250 ഏക്കറിലെ വിതച്ചതും നട്ടതുമെല്ലാം വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. കനത്ത നഷ്ടമാണ് കർഷകർക്കുണ്ടായതെന്നു പാടശേഖര സമിതി പ്രസിഡന്റ് പ്രസന്നൻ, സെക്രട്ടറി ബിജു പ്രാവേലി എന്നിവർ പറഞ്ഞു. ചെന്നിത്തല 8– ാം ബ്ലോക്ക് പാടശേഖരത്തിൽ 156 ഏക്കറിലെ 100 ഏക്കർ വിതച്ചതു പൂർണമായും മട വീഴ്ചയുണ്ടായി നശിച്ചു. 

അച്ചൻകോവിലാറിലെ മട വീഴ്ച കൂടാതെ ചെറുകോലിനു കിഴക്കു വടക്കു ഭാഗത്തെ 25 കിലോമീറ്റർ ചുറ്റളവിലുള്ള കരയിലെ വെള്ളം പാടത്തെത്തിയതും മറ്റൊരു കാരണമായതായി ഇവിടെ കൃഷി ചെയ്യുന്ന കർഷകൻ കുര്യാക്കോസ് പറയകാട്ടിൽ പറഞ്ഞു. കരവെള്ളം കടന്നു പോയിരുന്ന തോടുകൾ കയ്യേറിയതാണ് അത്രയും വെള്ളം നേരിട്ടു പാടശേഖരത്തിൽ പതിക്കാൻ കാരണം.

മഴ: പാണ്ടനാട്ടും തിരുവൻവണ്ടൂരിലും കൃഷിനാശം 
ചെങ്ങന്നൂർ ∙ കനത്ത മഴയിൽ പാണ്ടനാട്ടിലും തിരുവൻവണ്ടൂരിലും നെൽക്കൃഷിക്കു നാശം, മഴ തുടർന്നാൽ കർഷകർ നേരിടേണ്ടി വരുന്നത് ലക്ഷങ്ങളുടെ നഷ്ടം. ഞാറ്റടിയിൽ നിന്നു പറിച്ചു നട്ട് 5 മുതൽ 10 ദിവസം വരെ പ്രായമായ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പാണ്ടനാട്ടിൽ പടനിലം, വടപുറം, കീഴ്‌വൻമഴി, കിളിയന്ത്ര, ചിറക്കുഴി പാടശേഖരങ്ങളിലെ കർഷകരാണു ദുരിതത്തിലായത്. ഏക്കറിന് 20,000 രൂപയോളം ചെലവിട്ട കർഷകർ ഇതോടെ ആശങ്കയിലായി.

കനത്ത മഴയിൽ വെള്ളം കയറിയതോടെ പാണ്ടനാട് പടനിലം പാടത്തെ നെൽച്ചെടികൾ മുങ്ങിയ നിലയിൽ.
കനത്ത മഴയിൽ വെള്ളം കയറിയതോടെ പാണ്ടനാട് പടനിലം പാടത്തെ നെൽച്ചെടികൾ മുങ്ങിയ നിലയിൽ.

പഞ്ചായത്തിൽ 40 ഹെക്ടറോളം പാടത്താണു കൃഷി നടത്തുന്നത്. നാലു ദിവസത്തിനകം വെള്ളം ഇറങ്ങിയാലേ നെൽച്ചെടികൾ വെള്ളപ്പൊക്കത്തെ അതിജീവിച്ചോ എന്നു പറയാനാകൂ എന്ന് കൃഷി ഓഫിസർ എം.ആര്യ പറഞ്ഞു. മഴ തുടർന്നാൽ പഞ്ചായത്തിലാകെ കാൽക്കോടി രൂപയോളം നഷ്ടം നേരിടേണ്ടി വരും. ലേറ്റ് മുണ്ടകൻ കൃഷി നടക്കുന്ന തിരുവൻവണ്ടൂർ, ഇരമല്ലിക്കര പാടശേഖരങ്ങളിലെ 11 ഹെക്ടറോളം പാടത്ത് വെള്ളം കയറിയതായി കൃഷി ഓഫിസർ ശ്രീഹരി സദാനന്ദ് പറഞ്ഞു.

10ദിവസം പ്രായമായ നെൽച്ചെടികളാണു മുങ്ങിക്കിടക്കുന്നത്. ഞാറ്റടിയിൽ നിന്നു പറിച്ചു നട്ടവയും വിതച്ചവയുമുണ്ട്. ഉമ നെൽവിത്താണു പാടത്തു കൃഷി ചെയ്യുന്നത്. വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ കർഷകർക്ക് മഴ വിനയാകുകയാണ്. അടിയന്തരമായി സർക്കാർ സഹായം ലഭ്യമാക്കിയില്ലെങ്കിൽ കനത്ത പ്രതിസന്ധിയിലേക്കാണു കർഷകർ നീങ്ങുന്നത്.

English Summary:

Kerala floods have devastated Chennithala's paddy fields, causing widespread crop loss and leaving farmers struggling to cope with the damage. Heavy rains led to bund breaches and overflowing rivers, submerging hundreds of acres of farmland and destroying recently sown seeds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com