സൈനിക് സ്കൂൾ ഉദ്ഘാടനം നാളെ; കേന്ദ്രമന്ത്രി രാജ്നാഥ് സിങ് എത്തും

Mail This Article
മാവേലിക്കര∙ ഒരു വർഷം മുൻപ് ആരംഭിച്ച വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എത്തുന്നു. നാളെ വൈകിട്ട് 2നാണ് ഉദ്ഘാടനച്ചടങ്ങ്.കവി സുഗതകുമാരിയുടെ നവതിയാഘോഷ സമാപനത്തോടനുബന്ധിച്ച് ആറന്മുളയിൽ നടക്കുന്ന സുഗതോത്സവം പരിപാടിയിൽ പങ്കെടുത്ത ശേഷമാകും കേന്ദ്രമന്ത്രി മാവേലിക്കരയിൽ എത്തുക.ഉദ്ഘാടനച്ചടങ്ങിൽ വിദ്യാധിരാജ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.എൻ.ശശിധരൻ അധ്യക്ഷത വഹിക്കും.
ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താൻ പ്രഭാഷണം നടത്തും. ട്രസ്റ്റ് സെക്രട്ടറി വി.അനിൽകുമാർ കേന്ദ്ര മന്ത്രിയെ ആദരിക്കുമെന്നു പ്രിൻസിപ്പൽ ഡോ.ബി.സന്തോഷ് അറിയിച്ചു.കഴിഞ്ഞ അധ്യയന വർഷമാണു വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിനു സൈനിക സ്കൂൾ അംഗീകാരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 80 കുട്ടികൾ രണ്ടു ബാച്ചിലായി പ്രവേശനം നേടി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സൈനിക സ്കൂളിലേക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു നടപടികൾ ആരംഭിച്ചു. കേരളത്തിൽ മാവേലിക്കര കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോ സൈനിക സ്കൂൾ കൂടി ഉണ്ട്.