ജില്ലയിൽ 2 പേർക്ക് മലേറിയ; രോഗം സ്ഥിരീകരിച്ചത് ഒഡീഷ സ്വദേശിനികൾക്ക്
Mail This Article
ആലപ്പുഴ∙ ജില്ലയിൽ 2 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. അരൂരിലെ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിനികൾക്കാണു രോഗം സ്ഥിരീകരിച്ചത്. രണ്ടു മാസം മുൻപ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഇരുവർക്കും ഒഡീഷയിൽ നിന്നാണു രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ മലേറിയ സ്ഥിരീകരിച്ചു.
ഈ മാസം പനി ബാധിച്ചത് 7544 പേർക്ക്
ജനുവരി 1 മുതൽ ഇന്നലെ വരെ പനി ബാധിച്ചു ഗവ. ആശുപത്രികളിൽ ചികിത്സ തേടിയത് 7544 പേർ. 21 പേർക്ക് ഡെങ്കിപ്പനിയും 9 പേർക്ക് എലിപ്പനിയും ബാധിച്ചു. ഒരു ദിവസം 300–400 ആളുകളാണ് പനിക്കു ചികിത്സ തേടുന്നത്. പനി ബാധിതരുടെ എണ്ണത്തിൽ വർധനയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണുമാണു ആരോഗ്യവകുപ്പിന്റെ വിശദീകരണം.
കൊതുകു പരത്തുന്ന രോഗം
രോഗാണുവാഹിയായ അനോഫിലിസ് കൊതുകുകൾ കടിക്കുമ്പോഴാണു രോഗം പകരുന്നത്. . ഇടവിട്ടുള്ള ശക്തിയായ പനി, വിറയൽ, പനി മാറുമ്പോഴുള്ള അമിതമായ വിയർപ്പ്, തലവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയാണു ലക്ഷണങ്ങൾ.