വാതകത്തിന് വേഗം പോരാ; പാചകത്തിന് കാത്തിരിക്കണം; പ്രതീക്ഷിച്ച വേഗമില്ലാതെ സിറ്റി ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി
Mail This Article
ആലപ്പുഴ∙ 2024 ഏപ്രിൽ മാസത്തോടെ അമ്പലപ്പുഴ വരെയെത്തുമെന്നു പ്രഖ്യാപിച്ചിരുന്ന സിറ്റി ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി ആലപ്പുഴ നഗരത്തിൽ പോലും പൂർത്തിയായിട്ടില്ല. കലവൂർ മുതൽ കൊമ്മാടി വരെയുള്ള ഭാഗത്തു ദേശീയപാതയിലൂടെ പൈപ്പ് ഇടുന്നതിലെ തടസ്സം മൂലം പണി നിർത്തിവച്ചതാണു കാരണം. പകരം, ദേശീയപാതയ്ക്കു കിഴക്ക് എഎസ് കനാൽ റോഡിലൂടെ 7.4 കിലോമീറ്റർ ദൂരത്തിൽ സിറ്റി ഗ്യാസ് ഏജൻസി പൈപ്പ് ഇടാൻ തുടങ്ങി. തങ്കിക്കവലയിലെ ഗ്യാസ് പ്ലാന്റിൽ നിന്നു കലവൂർ വരെയുള്ള ഭാഗത്ത് മരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കീഴിലുള്ള റോഡുകളിലാണു പൈപ്പ് ഇട്ടത്.
കലവൂർ മുതൽ ആലപ്പുഴ നഗരം വരെയുള്ള ഭാഗത്തെ കനാൽ റോഡ് ഈയിടെ നിർമിച്ചതായതിനാൽ മറ്റു പണികൾക്കായി പൊളിക്കാൻ അനുവദിച്ചിരുന്നില്ല. അതാണു ദേശീയപാത തിരഞ്ഞെടുത്തത്. എന്നാൽ പൈപ്പ് ഇടൽ നിർമാണത്തെ ബാധിക്കുമെന്നു ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടി. അതോടെ എസി കനാൽ റോഡ് തന്നെ വേണ്ടിവന്നു. ഈ റോഡിന്റെ അറ്റകുറ്റപ്പണിയുടെ കരാർ കാലാവധി ഡിസംബറിലാണു തീർന്നത്. അതുവരെ കാത്ത ശേഷം കഴിഞ്ഞ മാസം ഇതിലൂടെ പൈപ്പിടൽ ജോലികൾ തുടങ്ങി.
കുഴികൾ അടച്ചില്ല
സിറ്റി ഗ്യാസ് പൈപ്പ് ഇടാനായി ആലപ്പുഴ നഗരത്തിലെ റോഡുകൾ കുഴിച്ചത് 6 മാസത്തിലേറെ കഴിഞ്ഞിട്ടും പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. പൈപ്പിൽ പ്രഷർ ടെസ്റ്റ് (വായുവോ വെള്ളമോ നിറച്ചു ചോർച്ചയില്ലെന്ന് ഉറപ്പാക്കൽ) പൂർത്തിയായ ശേഷമേ റോഡ് പൂർവസ്ഥിതിയിലാക്കാൻ കഴിയൂ എന്ന് ഏജൻസി മരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നു. ഇല്ലെങ്കിൽ, ചോർച്ച ഉണ്ടോയെന്നു പരിശോധിക്കാൻ കുഴികൾ വീണ്ടും തുറക്കേണ്ടിവരും. കഴിഞ്ഞ ദിവസം ഈ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി.
16000 കണക്‌ഷൻ
ജില്ലയിൽ ചേർത്തല നഗരസഭ, വയലാർ, മണ്ണഞ്ചേരി, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി നിലവിൽ 16,000 കണക്‌ഷനാണ് സിറ്റി ഗ്യാസ് പദ്ധതിയിൽ നൽകിയത്. ആര്യാട് പഞ്ചായത്തിൽ ഉടൻ വിതരണം തുടങ്ങും.