ADVERTISEMENT

ചാരുംമൂട് ∙ സാവന്റെ മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ അമ്മ ഷീജ ആ വയലിൻ കെട്ടിപ്പിടിച്ചു കരഞ്ഞു. മകൻ സാവൻ അന്ത്യവിശ്രമം കൊള്ളുന്ന പെട്ടിയിൽ  വയ്ക്കു‌ന്നതു വരെ വയലിൻ ഷീജ നെഞ്ചോടു ചേർത്തിരുന്നു. സാവൻ കലാ–കായികരംഗങ്ങളിൽ  മിടുക്കനായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. മാവേലിക്കരയിൽ ആഴ്ചയിലൊരിക്കൽ നീന്തൽ പരിശീലനത്തിലും സ്കേറ്റിങ് പരിശീലനത്തിനും പോകുമായിരുന്നു. ഇതെല്ലാമുണ്ടെങ്കിലും സാവനു വയലിൻ ആയിരുന്നു ഏറ്റവും പ്രിയപ്പെട്ടത്.

വീടിനു സമീപത്തെ ഗ്രൗണ്ടിലെ ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടുമുറ്റത്തേക്ക് ഓടിയെത്താൻ ഇനി സാവനില്ല, ഒരു വിളിക്കപ്പുറം ഓടിയെത്തിയിരുന്ന കൊച്ചുമകന്റെ ചേതനയറ്റ ശരീരത്തിനരികെ മുൻ അധ്യാപകൻ കൊച്ചുകുഞ്ഞും സരസമ്മയും നിശ്ചലരായി. ഏറെ ലാളിച്ചു വളർത്തിയ കൊച്ചുമകന്റെ വിയോഗം ഇരുവർക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മാവേലിക്കരയിൽ ആഴ്ചയിലൊരിക്കൽ നീന്തൽ പരിശീലനത്തിലും സ്കേറ്റിങ് പരിശീലനത്തിനും സാവൻ പോകുമായിരുന്നു.  

സാവന്റെ മാതാപിതാക്കളായ , ഖത്തറിൽ ജോലി ചെയ്യുന്ന ബിനിലും തൃശൂരിൽ നഴ്സിങ് ട്യൂട്ടറായ ഷീജയും ജോലിക്കായി വീടുവിട്ടു നിൽക്കുന്നതിനാൽ കൊച്ചുമക്കൾ എപ്പോഴും അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള കൊച്ചുകുഞ്ഞിന്റെ പ്രധാന സഹായിയും സാവനായിരുന്നു. യദു എന്ന ഓമനപ്പേരാണ് അടുപ്പക്കാർ സാവനെ വിളിച്ചിരുന്നത്.

മൃതദേഹം സംസ്കാരത്തിനായി എടുക്കുമ്പോൾ ബിനിലിനെയും ഷീജയെയും നിയന്ത്രിക്കാൻ ബന്ധുക്കൾ പാടുപെട്ടു, ഏക സഹോദരി സാൻവിയുടെ കരച്ചിലും നാട്ടുകാരുടെ മനസ്സിൽ നീറ്റലായി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്നവരും ചാരുംമൂട്ടിലെ വ്യാപാരികളും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും സാവന് അന്തിമോപചാരം അർപ്പിച്ചു.

ചാരുംമൂട് പേരൂർകാരാഴ്മ സബിത നിവാസിൽ സാവൻ വി.കൃഷ്ണയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ. സാവൻ വയലിനുമായിരിക്കുന്ന ചിത്രം മൃതദേഹത്തിനരികിൽ വയ്ക്കാനായി എടുത്തപ്പോൾ. ചിത്രം: മനോരമ
ചാരുംമൂട് പേരൂർകാരാഴ്മ സബിത നിവാസിൽ സാവൻ വി.കൃഷ്ണയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ. സാവൻ വയലിനുമായിരിക്കുന്ന ചിത്രം മൃതദേഹത്തിനരികിൽ വയ്ക്കാനായി എടുത്തപ്പോൾ. ചിത്രം: മനോരമ

ഒരു നേർത്ത സംഗീതം പോലെ സാവൻ ഇനി ഓർമ
ചാരുംമൂട് ( ആലപ്പുഴ) ∙ ജീവനു തുല്യം സ്നേഹിച്ച വയലിൻ അവസാനയാത്രയിലും സാവന്റെ നെഞ്ചോടു ചേർത്തു വച്ചു. നിലവിളിയും നിറകണ്ണുകളുമായി ഗ്രാമവാസികൾ അവരുടെ പ്രിയ കുഞ്ഞിന് അന്ത്യയാത്ര നൽകി. പേവിഷബാധയേറ്റ് ചികിത്സയിലായിരിക്കെ മരിച്ച ചാരുംമൂട് പേരൂർകാരാഴ്മ സബിത നിവാസിൽ എ.എസ്.ബിനിൽ, ഷീജ ദമ്പതികളുടെ മകൻ സാവൻ വി.കൃഷ്ണനു (9) നാട് വിട ചൊല്ലി.

10നു രാത്രി 8നാണു സാവൻ മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12നു മൃതദേഹം ചാരുംമൂട്ടിലെ വീട്ടിലെത്തിച്ചപ്പോഴേക്കും നിലവിളി ഉച്ചത്തിലായി. സാവൻ പഠിച്ചിരുന്ന ചാരുംമൂട് പറയംകുളം സെന്റ് ജോസഫ് കോൺവന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പ്രിൻസിപ്പലും അധ്യാപകരും ജീവനക്കാരും സാവന് അന്തിമോപചാരം അർപ്പിക്കാനെത്തിയതു കണ്ടുനിന്നവരുടെ കണ്ണുനിറച്ചു. രണ്ടിനു മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

മൂന്നു മാസം മുൻപു സ്കൂളിലേക്കു സൈക്കിളിൽ പോകുമ്പോൾ ആക്രമിക്കാൻ വന്ന തെരുവുനായയുടെ മുന്നിൽ സൈക്കിളിൽ നിന്ന് വീഴുകയായിരുന്നു. ഈ സമയം സൈക്കിളിന്റെ ടയറിൽ തെരുവുനായ കടിക്കുകയും ചെയ്തു. സൈക്കിളിൽ നിന്നു വീണ സമയം നായയുടെ നഖം സാവന്റെ കാലിൽ കൊണ്ടതായാണു നിഗമനം. എന്നാൽ സാവൻ ഇക്കാര്യം വീട്ടുകാരോടു പറഞ്ഞിരുന്നില്ല.

ഒരാഴ്ച മുൻപു പനി കൂടുകയും ഛർദിക്കുകയും ചെയ്തതിനെ തുടർന്നു നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടന്ന പരിശോധനയിലാണു പേവിഷബാധയുടെ ലക്ഷണം ഉണ്ടെന്നു തിരിച്ചറിഞ്ഞതും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും. ആശുപത്രിയിൽ എത്തി രണ്ടു ദിവസത്തിനു ശേഷം നില ഗുരുതരമായി. വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന പിതാവ് ബിനിൽ സംഭവം അറിഞ്ഞ് 7നു നാട്ടിൽ എത്തിയിരുന്നു. ഏക സഹോദരി എൽകെജി വിദ്യാർഥിയായ സാൻവി.

English Summary:

Rabies claimed the life of Savan V. Krishna, a nine-year-old boy from Charummoodu, Alappuzha. His family and the community are mourning the loss of a gifted child whose love for music was evident until his last breath.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com