പൊതുവേൽ– ചങ്ങാരപ്പള്ളിച്ചിറ തോട് ഒഴുക്കുതടഞ്ഞ് മാലിന്യം

Mail This Article
ഹരിപ്പാട് ∙ ചെറുതന പഞ്ചായത്തിലെ കന്നുചാൽ പൊതുവേൽ– ചങ്ങാരപ്പള്ളിച്ചിറ തോട്ടിൽ ഒഴുക്ക് നിലച്ച് മാലിന്യം കെട്ടിക്കിടക്കുന്നു. അൻപതിൽപരം കുടുംബങ്ങൾ ആശ്രയിക്കുന്ന തോട്ടിലെ വെള്ളമാണ് മലിനമായി കിടക്കുന്നത്. വേനൽ കടുത്തതോടെ നീരൊഴുക്ക് തടസ്സപ്പെട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് തോട്. പമ്പയാറും അച്ചൻകോവിൽ ആറും സംഗമിക്കുന്ന വീയപുരത്ത് നിന്നു വടക്കോട്ട് ഒഴുകുന്ന മങ്കോട്ട തോടിന്റെ കൈവഴിയാണ് കന്നുചാൽ പൊതുവേൽ– ചങ്ങാരപ്പള്ളിച്ചിറ തോട്. പാടശേഖരങ്ങളിൽ നിന്ന് തള്ളി വിടുന്ന മലിനജലം തോട്ടിലാണ് എത്തുന്നത്.
കഴിഞ്ഞ വർഷം നാട്ടുകാർ തോട്ടിലെ പോളയും പായലും നീക്കം ചെയ്തിരുന്നു. ഈ തോടു കൂടാതെ പുത്തൻതുരുത്ത്– വട്ടടിച്ചിറ തോട്, പാളയത്തിൽ പടി കന്നുചാൽ– പുതുവേൽ തോട്, എംപി പാലം മുതൽ പമ്പയാർ വരെയുള്ള തോട് എന്നീവിടങ്ങളിലും ഒഴുക്ക് നിലച്ച് മലിന ജലം കെട്ടിക്കിടക്കുകയാണ്. സമീപമുള്ള 250 കുടുംബങ്ങൾ പാത്രം കഴുകാനും മറ്റും ഉപയോഗിക്കുന്നത് ഇൗ തോടുകളിലെ വെള്ളമാണ്. തോടുകളിലെ കയ്യേറ്റങ്ങൾ ഒഴിവാക്കിയും ആഴം കൂട്ടിയും നീരൊഴുക്ക് സുഗമം ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുത്തൻതുരുത്ത് വട്ടടിച്ചിറ തോട്, മധ്യഭാഗം ചെളി അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി.
മങ്കോട്ട തോട്ടിൽ കൂടി വരുന്ന ജലം തോട്ടപ്പള്ളിയിലേക്കും തണ്ണീർ മുഖത്തേക്ക് ഒഴുകിപ്പോകുന്നത് പുത്തൻതുരുത്ത്– വട്ടടിച്ചിറ തോട്ടിൽ കൂടിയാണ്. തോടുകളുടെ ആഴം കൂട്ടുകയും വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുകയും ചെയ്താൽ സമീപ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാകുകയും, പാടശേഖരങ്ങൾക്ക് മട വീഴ്ചയിൽ നിന്നും രക്ഷ നേടുകയും ചെയ്യാം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.