ADVERTISEMENT

ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിക്കുള്ള വിനോദ സഞ്ചാര വകുപ്പിന്റെ ധനസഹായം ലഭ്യമാകാൻ ഇനി ട്രഷറി കടമ്പ. വിനോദ സഞ്ചാര വകുപ്പിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ധനസഹായമായ ഒരു കോടി രൂപ ട്രഷറിയിലേക്കു നൽകി. ഇവിടെ നിന്നാണു നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിയുടെ അക്കൗണ്ടിലേക്കു പണം നൽകുന്നത്. തുടർന്നാകും വള്ളസമിതികളുടെയും ക്ലബ്ബുകളുടെയും അക്കൗണ്ടുകളിലേക്കു പണം വിതരണം ചെയ്യുക.

2024 സെപ്റ്റംബർ 28നു നടന്ന വള്ളംകളിക്കുള്ള ധനസഹായം അനുവദിച്ചുള്ള വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവ് 2025 ജനുവരി 29നാണു പുറത്തിറങ്ങിയത്. ഉടൻ പണം അനുവദിക്കും എന്നു സെപ്റ്റംബർ മുതൽ സർക്കാർ പറയുന്ന തുകയാണ് ജനുവരിയിൽ അനുവദിച്ച് ഉത്തരവായത്. നാലു മാസത്തോളം കാത്തിരുന്ന ശേഷം പണം അനുവദിച്ചതോടെ വള്ളസമിതികളും ക്ലബ്ബുകളും പ്രതീക്ഷയിലായിരുന്നു. എന്നാൽ പിന്നെയും ആഴ്ചകൾ കഴിഞ്ഞിട്ടും പണം വിതരണത്തിന് എത്തിയിട്ടില്ല. 

ട്രഷറിയിലെ നിയന്ത്രണം ബാധിച്ചാൽ പണം അക്കൗണ്ടിലെത്തുന്നതു വീണ്ടും വൈകും. പണം വേഗം ലഭ്യമാക്കാൻ എൻടിബിആർ സൊസൈറ്റി സമ്മർദം ചെലുത്തുന്നുണ്ട്. ഒരു കോടി രൂപ ഉടനെ ലഭിച്ചാൽ തന്നെ നെഹ്റു ട്രോഫി നടത്തിപ്പിന്റെ മുഴുവൻ ചെലവും തീർക്കാൻ 50 ലക്ഷത്തോളം രൂപ അധികമായി കണ്ടെത്തേണ്ടി വരും.

15ന് ഉള്ളിൽ ബോണസും മെയ്ന്റനൻസ് ഗ്രാന്റും നൽകിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നു കേരള സ്നേക്ക് ബോട്ട് ആൻഡ് റോവേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. 15 കഴിഞ്ഞിട്ടും ബോണസ് ലഭിക്കാത്ത സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നു കെഎസ്ബിആർഎ സംസ്ഥാന പ്രസിഡന്റ് ആർ.കെ.കുറുപ്പ് പറഞ്ഞു.

English Summary:

Nehru Trophy Boat Race funding awaits final approval. The Tourism Department has transferred the required one crore rupees to the Treasury, pending final clearance for the event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com