കരിപ്പുഴ തോട്ടിൽ മാലിന്യം; മൂക്കുപൊത്തി ജനങ്ങൾ

Mail This Article
കായംകുളം∙ കരിപ്പുഴ തോട്ടിൽ എരുവ കോയിക്കൽപടിക്കൽ ഭാഗത്തു വൻതോതിൽ മാലിന്യം കെട്ടിക്കിടക്കുന്നതു ജനജീവിതത്തെ ദുസ്സഹമാക്കുന്നു.അസഹനീയമായ ദുർഗന്ധം മൂലം പരിസരവാസികൾ ദുരിതം അനുഭവിക്കുകയാണ്.രാത്രിയിൽ ഇറച്ചിമാലിന്യങ്ങൾ ചാക്കുകളിലാക്കിയാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇറച്ചി അവശിഷ്ടങ്ങൾ, പച്ചക്കറി മാലിന്യം, പോള എന്നിവ ചീയുന്നതു മൂലം ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പാലത്തിന്റെ ഇരുവശത്തും വൻതോതിൽ പായലും പോളയും അടിയുന്നതിനാൽ മാലിന്യം തള്ളുന്നതിനു സൗകര്യം ഏറെയാണെന്നു നിവാസികൾ പറയുന്നു.ചില വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ഭൂമിക്കടിയിലൂടെ തോട്ടിലേക്കു പൈപ്പ് സ്ഥാപിച്ച് മലിനജലം ഒഴുക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ നഗരസഭയും ആരോഗ്യവിഭാഗവും പ്രവർത്തിക്കുന്നില്ലെന്ന പരാതിയുണ്ട്. അവയവം മാറ്റിവച്ച് തുടർ ചികിത്സയിൽ കഴിയുന്ന കുട്ടികൾ സമീപ വീടുകളിൽ താമസിക്കുന്നുണ്ട്. സാംക്രമിക രോഗങ്ങളെ ഭയന്നാണു പരിസരത്തുള്ളവർ ദിനങ്ങൾ തള്ളി നീക്കുന്നത്.കോയിക്കൽപടി പാലത്തിന്റെ പുനർനിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനാൽ ഇതുവഴി യാത്രക്കാരും കുറവാണ്. ഇതു മാലിന്യം തള്ളുന്നവർക്കു സഹായമായെന്നും ചൂണ്ടിക്കാട്ടുന്നു. ഇവിടം ക്യാമറ നിരീക്ഷണത്തിലാക്കി പ്രദേശത്തെ മാലിന്യത്തിൽ നിന്നു മുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.