ആരോഗ്യവകുപ്പ് നടപടി കാറ്റിൽപറത്തി; ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നു

Mail This Article
പുന്തല ∙ ആരോഗ്യവകുപ്പ് നടപടി വകവയ്ക്കാതെ ഓടയിലേക്കു ശുചിമുറി മാലിന്യം തള്ളുന്നത് തുടരുന്നു. കൊല്ലകടവ് –കുളനട റോഡരികിൽ പുന്തല കക്കട ജംക്‌ഷനിലെ ഓടയിലേക്കാണ് ശുചിമുറികളിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നത്. ചില വീടുകളിലെ ശുചിമുറികളിൽ നിന്നുള്ള മലിനജലക്കുഴൽ ഓടയിലേക്കു തുറക്കുന്ന തരത്തിലാണ്. ഇതിനെതിരെ പല തവണ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും വീണ്ടും മലിനജലം തോട്ടിലേക്ക് ഒഴുക്കുകയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
ഓടയിലൂടെ കക്കടപ്പാലത്തിനു സമീപത്തെ തോട്ടിലേക്കും അതുവഴി അച്ചൻകോവിലാറ്റിലേക്കുമാണു മലിനജലം എത്തുന്നത്. ഇതു പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്. ഓടയ്ക്കും തോടിനും സമീപത്തെ ഉറവകളിലൂടെ വീടുകളിലെ കിണറുകളിലും മലിനജലം എത്തുന്നതു ദുരിതമാകുന്നു. കിണർവെള്ളത്തിനു മുകളിൽ പാട കെട്ടിയതായി കാണാം. ദുർഗന്ധവുമുണ്ട്.
ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്തെ കിണറുകൾ ഉപയോഗിക്കാനായില്ലെങ്കിൽ നാട്ടുകാരുടെ ദുരിതം ഇരട്ടിയാകും. അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങുന്നവരും ആശങ്കയിലാണ്. ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നതും ദുർഗന്ധം പരത്തുന്നു. മാലിന്യക്കുഴലുകൾ അടയ്ക്കാനുള്ള നടപടി വൈകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.