ആലപ്പുഴ ബൈപാസ്: 30 അടി ഉയരത്തിൽ നിന്നു പതിച്ചത് 90 ടണ്ണോളമുള്ള കോൺക്രീറ്റ് ഗർഡറുകൾ; നിർമാണത്തില് അപാകതയോ ?

Mail This Article
ആലപ്പുഴ ∙ ദേശീയപാതയിൽ നിർമാണത്തിലിരുന്ന ഗർഡറുകൾ തകർന്നു വീണത് നിർമാണത്തിലെ അപാകത മൂലമെന്നു പ്രാഥമിക നിഗമനം. സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണു ചില സംശയങ്ങൾ ചൂണ്ടിക്കാട്ടിയത്. ദേശീയപാതയിൽ തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗം നിർമിക്കുന്ന ഹരിയാന ആസ്ഥാനമായ കെസിസി ബിൽഡ്കോൺ എന്ന കമ്പനി തന്നെയാണ് ആലപ്പുഴ ബൈപാസും അതിന്റെ ഭാഗമായി ഈ മേൽപാലവും നിർമിക്കുന്നത്. ഗർഡറുകൾ തമ്മിൽ മധ്യഭാഗത്തു പരസ്പരം ബന്ധിപ്പിച്ചിട്ടില്ല (ക്രോസ് ബ്രേസിങ്), ഗർഡറുകളും തൂണുകളും തമ്മിൽ ഘടിപ്പിച്ചതു ശരിയായിട്ടല്ല– ഇതാണ് അപകട കാരണമെന്നാണ് വിദഗ്ദർ പറയുന്നത്.
ഗർഡറുകളുടെ മധ്യഭാഗത്തായി അവയെ തമ്മിൽ ബന്ധിപ്പിച്ചു കോൺക്രീറ്റ് ചെയ്തു ബലം കൂട്ടാറുണ്ട്. എന്നാൽ തകർന്നു വീണ ഗർഡറുകളിൽ അതു ചെയ്തിരുന്നില്ല. ഗർഡറുകളും തൂണുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെ നിർമാണത്തിലും വീഴ്ചയുണ്ടായെന്നു സംശയമുണ്ട്. ഗർഡറുകളിലെ മർദം ക്രമീകരിക്കാനുള്ള സംവിധാനത്തിലുണ്ടായ പിഴവാണു നാലു ഗർഡറുകളും ഒന്നിച്ചു തകരാൻ ഇടയാക്കിയതെന്നും വിലയിരുത്തലുണ്ട്. ദേശീയപാത അതോറിറ്റി നിയോഗിക്കുന്ന വിദഗ്ധ സംഘമെത്തി പരിശോധന നടത്തിയാലാകും അപകടകാരണം വ്യക്തമാകുക.
മേൽപാലത്തിൽ വിജയപാർക്കിനു വടക്കുഭാഗത്തെ 17, 18 തൂണുകൾക്കിടയിലെ ഗർഡറുകളുടെ മധ്യഭാഗത്തു വിള്ളലുണ്ടാകുകയും തുടർന്ന് ഒടിഞ്ഞു താഴേക്കു വീഴുകയുമായിരുന്നു. ബീച്ചിലെത്തുന്നവർ വാഹനങ്ങൾ നിർത്തിയിടാനും കുട്ടികൾ കളിക്കാനും ഉപയോഗിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കലക്ടർ അലക്സ് വർഗീസ്, ദേശീയപാത പ്രോജക്ട് ഡയറക്ടർ പി.പ്രദീപ്, ഡപ്യൂട്ടി കലക്ടർ സി.പ്രേംജി, ഡിവൈഎസ്പി എം.ആർ.മധുബാബു തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

മുൻപും അപകടം; ഗർഡർ പ്രഷർ ടെസ്റ്റിനിടെ പൊട്ടിത്തെറിച്ച് നാലു ഗർഡറുകൾ തകർന്നു
ആലപ്പുഴ ∙ ആലപ്പുഴ ബൈപാസിൽ നിർമാണ സമയത്ത് അപകടം തുടർക്കഥ. 2024 ജൂണിൽ വനിതാ ശിശു ആശുപത്രിക്കു സമീപത്തു നിലത്തു കോൺക്രീറ്റ് ചെയ്തു വച്ച ഗർഡർ പ്രഷർ ടെസ്റ്റിനിടെ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു നാലു ഗർഡറുകൾ തകർന്നു നിലത്തുവീണത്. ആലപ്പുഴ ബൈപാസിലെ ആദ്യ മേൽപാലത്തിന്റെ നിർമാണത്തിനിടെയും തകരാർ സംഭവിച്ചിരുന്നു. കുതിരപ്പന്തിക്കു സമീപത്തു ബൈപാസ് പാലത്തിന്റെ തെക്കുവശത്തെ അപ്രോച്ച് റോഡിന്റെ ഭിത്തിയിൽ വിള്ളലുണ്ടായി മണ്ണ് പുറത്തേക്കു വന്നിരുന്നു. ബൈപാസ് ഉദ്ഘാടനത്തിനു മുൻപേ മാളികമുക്കിലെ അടിപ്പാതയിൽ ചോർച്ചയും തുടങ്ങി. പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകൾ ഇടയ്ക്ക് ഇളകിപ്പോയി കുഴി രൂപപ്പെടുന്ന പ്രശ്നവുമുണ്ട്.
അവശിഷ്ടങ്ങൾ മാറ്റാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ
അപകടശേഷം ദേശീയപാത അതോറിറ്റി അധികൃതർ എത്തുന്നതിനു മുൻപേ തകർന്നു വീണ ഗർഡറുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മാറ്റാനുള്ള കരാറുകാരുടെ ശ്രമം നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു തടഞ്ഞു.നിർമാണത്തിലെ പിഴവുകളാണ് അപകടകാരണമെന്നും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണു നാട്ടുകാർ പ്രതിഷേധിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, വാർഡ് കൗൺസിലർ റീഗോ രാജു, മുല്ലാത്ത് വളപ്പ് കൗൺസിലർ സലിം മുല്ലാത്ത് എന്നിവർ സ്ഥലത്തെത്തി.

ബൈപാസ് നിർമാണത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവും കരാർ കമ്പനിയുടെ അലംഭാവവുമാണ് അപകടത്തിനിടയാക്കിയതെന്ന് എ.എ.ഷുക്കൂർ ആരോപിച്ചു. ശാസ്ത്രീയ പരിശോധനകൾ ഇല്ലാതെയും ആവശ്യത്തിനു കോൺക്രീറ്റ് മിശ്രിതം ഉപയോഗിക്കാതെയുമാണു ഗർഡറുകൾ നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെടെ സംഭവ സ്ഥലത്തു വന്നിട്ടും അപകടകാരണം വ്യക്തമാക്കാൻ സാധിച്ചിട്ടില്ലെന്നും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നും റീഗോ രാജു പറഞ്ഞു.
30 അടി ഉയരത്തിൽ നിന്നു പതിച്ചത് 90 ടണ്ണോളമുള്ള കോൺക്രീറ്റ് ഗർഡറുകൾ
ആലപ്പുഴ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മേൽപാലത്തിലെ രണ്ടു തൂണുകൾക്കിടയിൽ സ്ഥാപിച്ച 4 കോൺക്രീറ്റ് ഗർഡറുകളാണ് തകർന്നുവീണത്. നിർമാണത്തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡുകൾക്കു മുകളിലേക്കാണു 90 ടണ്ണോളം ഭാരം വരുന്ന ഗർഡറുകൾ 30 അടി ഉയരത്തിൽ നിന്നു പതിച്ചത്. സംഭവസമയത്തു ഷെഡിനുള്ളിലും മേൽപാലത്തിനടിയിലും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടമുണ്ടായതിനു തൊട്ടടുത്ത തൂണിലെ ഗർഡറുകളിൽ നിർമാണ ജോലികളുമായി തൊഴിലാളികൾ ഈ സമയം ഉണ്ടായിരുന്നു.

ദേശീയപാത 66ന്റെ ഭാഗമായി ആലപ്പുഴ ബൈപാസിൽ നിർമിക്കുന്ന രണ്ടാമത്തെ മേൽപാലത്തിൽ 2 മാസം മുൻപു സ്ഥാപിച്ച ഗർഡറുകളാണ് തിങ്കൾ രാവിലെ 10.45നു തകർന്നുവീണത്. രാജ്യത്തെ ദേശീയപാതകളിൽ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയും മാനദണ്ഡങ്ങളും പ്രകാരം നിർമിച്ച ഗർഡറുകളാണു തകർന്നു വീണതെന്നും ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി.പ്രദീപ് പറഞ്ഞു. അപകടത്തെക്കുറിച്ചു ദേശീയപാത അതോറിറ്റി ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. കാലിക്കറ്റ് എൻഐടിയിൽ നിന്നുള്ള വിദഗ്ധസംഘം ഇന്നു പരിശോധനയ്ക്കെത്തും.

റെയിൽവേ എൻജിനീയർമാർ ഉൾപ്പെട്ട സമിതിയെയും വിദഗ്ധാഭിപ്രായം തേടി സമീപിക്കാൻ ദേശീയപാത അതോറിറ്റി ആലോചിക്കുന്നു. സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നു കലക്ടർ അലക്സ് വർഗീസ് അറിയിച്ചു. ഗർഡറുകൾ തമ്മിൽ മധ്യഭാഗത്തു പരസ്പരം ബന്ധിപ്പിക്കാതിരുന്നതും (ക്രോസ് ബ്രേസിങ്) ഗർഡറുകളും തൂണുകളും തമ്മിലുള്ള ബന്ധിപ്പിക്കൽ ശരിയാകാതിരുന്നതുമാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. തുറവൂർ ഉയരപ്പാത ഉൾപ്പെടെ നിർമിക്കുന്ന ഹരിയാന ആസ്ഥാനമായ കെസിസി ബിൽഡ്കോൺ എന്ന കമ്പനി തന്നെയാണ് ഈ മേൽപാലവും നിർമിക്കുന്നത്. 13 മീറ്റർ വീതിയിൽ മൂന്നുവരിപ്പാതയാണിത്. ഗർഡറുകൾ വീണ ആഘാതത്തിൽ പ്രദേശത്തെ അഞ്ചോളം വീടുകളിലെ ഭിത്തിയിൽ വിള്ളലുണ്ടായി.