അരൂർ–തുറവൂർ ഉയരപ്പാത നിർമാണം; വൈദ്യുതക്കമ്പി മാറ്റി കേബിൾ സ്ഥാപിക്കൽ മന്ദഗതിയിൽ

Mail This Article
തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പാതയോരത്ത് വൈദ്യുതക്കമ്പി മാറ്റി കേബിളുകൾ സ്ഥാപിക്കുന്ന ജോലി പലയിടങ്ങളിലും മന്ദഗതിയിൽ. ദേശീയപാത അതോറിറ്റിയും കെഎസ്ഇബി അധികൃതരും തമ്മിലുള്ള തർക്കമാണ് ജോലി ഇഴഞ്ഞു നീങ്ങാൻ കാരണം. ശുദ്ധജല പൈപ്പുകൾ പോകുന്നതിനും വൈദ്യുതി കേബിളുകൾ പോകുന്നതിനും ദേശീയപാത അതോറിറ്റി തയാറാക്കിയ ഡിസൈൻ അനുസരിച്ച് മാത്രമേ ചെയ്യുകയുള്ളെന്നാണ് കരാറുകാരുടെ നിലപാട്.
എന്നാൽ കെഎസ്ഇബി അധികൃതർ പറയുന്നത് വൈദ്യുതത്തൂണുകൾ പോകുന്ന ഭാഗത്തുകൂടി കേബിളുകൾ സ്ഥാപിക്കണമെന്നാണ്. ഈ തർക്കമാണു പണി ഇഴയാൻ കാരണം. എരമല്ലൂർ മുതൽ അരൂർ വരെ പലയിടങ്ങളിലും അണ്ടർ ഗ്രൗണ്ട് കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വൈദ്യുത വകുപ്പും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള തർക്കം മൂലം ചാർജ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
11 കെവി ലൈൻ പോകുന്നതിന്റെ 1.2 മീറ്റർ അകലം പാലിച്ചു മാത്രമേ നിർമാണ പ്രവർത്തനം നടത്താവൂ എന്നാണ് നിബന്ധന. എന്നാൽ പലയിടങ്ങളിലും ഉയരപ്പാതയുടെ മേലുള്ള കോൺക്രീറ്റ് തട്ടുമായി അരമീറ്റർ അകലം പോലുമില്ല. അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് കുത്തിയതോട് എൻസിസി ജംക്‌ഷൻ, അരൂർ ജംക്‌ഷൻ എന്നിവിടങ്ങളിൽ ദേശീയപാതയ്ക്കു കുറുകെ 33 കെവി ലൈൻ ഭൂഗർഭ കേബിളുകൾ സ്‌ഥാപിക്കും. ഇതു കൂടാതെ തുറവൂർ മുതൽ അരൂർ വരെയുള്ള പാതയോരത്ത് നിലവിലെ വൈദ്യുതക്കമ്പികൾ മാറ്റി കേബിളുകൾ ആക്കുകയുമാണ് ചെയ്യുക.