ഈ വെള്ളവും കടന്ന്...; വേനൽമഴയിൽ അരൂർ–തുറവൂർ പാതയിൽ വെള്ളക്കെട്ട് രൂക്ഷം

Mail This Article
തുറവൂർ∙ അപ്രതീക്ഷിതമായ പെയ്ത വേനൽമഴയിൽ അരൂർ–തുറവൂർ പാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള ഭാഗത്ത് ഒരടിയോളം പെയ്ത്തുവെള്ളം നിറഞ്ഞു. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെ കാന നിർമാണം നടക്കുന്നുണ്ട്. എന്നാൽ നിർമാണം നടക്കുന്ന കാനയുമായി ഇടത്തോടുകൾ ബന്ധിപ്പിക്കുന്നതിന് പഞ്ചായത്തുകൾ അനുമതി നൽകിയിട്ടില്ല.
കലക്ടറുടെ സാന്നിധ്യത്തിൽ 2 തവണ പഞ്ചായത്തുകളെയും കരാറുകാരെയും പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തിയെങ്കിലും തീരുമാനത്തിൽ എത്താൻ സാധിച്ചില്ല. ഇന്നലെ വൈകിട്ടു പെയ്ത മഴയിൽ 2 മണിക്കൂർ കൊണ്ട് ഇവിടെ പെയ്ത്തുവെള്ളം നിറഞ്ഞു. വെള്ളം ഒഴുകി പോകാൻ സാധിക്കാത്തതിനാൽ അരൂർ ജംക്‌ഷൻ, ചന്തിരൂർ, കൊച്ചുവെളിക്കവല എന്നിവിടങ്ങളിൽ മുട്ടൊപ്പം വെള്ളമാണ്. ഇന്നലെ രാത്രി എട്ടോടെ അരൂർ ക്ഷേത്രം കവലയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ അകപ്പെട്ട് സ്വകാര്യ ബസ് തകരാറിലായി. ഇതോടെ ഗതാഗത കുരുക്കും നേരിട്ടു. തുടർന്ന് കോരിച്ചൊരിയുന്ന മഴയത്ത് നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ബസ് തള്ളി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.