പാത മണ്ണിട്ടുയർത്തും; പാടത്തേക്ക് ഇനി യന്ത്രം ഇറക്കാം

Mail This Article
മാന്നാർ ∙നാലുതോടു പാടശേഖരത്തിലേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ വഴിയില്ലാതെ ആശങ്കയിലായ നെൽക്കർഷകർക്ക് ആശ്വാസമായി മന്ത്രി സജി ചെറിയാന്റെ ഇടപെടൽ.മാന്നാർ കുരട്ടിശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിലൂടെ നിർമാണം പുരോഗമിക്കുന്ന മുക്കം - വാലേൽ ബണ്ട് റോഡിൽ നിന്നു പാടത്തേക്കുള്ള റാംപിന്റെ നിർമാണം പാതി വഴിയിൽ നിലച്ചതോടെ കൊയ്ത്ത് യന്ത്രം പാടത്തേക്ക് ഇറക്കാൻ വഴിയില്ലാതെയായത്.ഇതു സംബന്ധിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട മന്ത്രി സജി ചെറിയാൻ ഇടപെടുകയായിരുന്നു. തുടർന്നു കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടും നിജസ്ഥിതിയും നേരിട്ടു കണ്ട് മാന്നാർ കൃഷി ഓഫിസർ വിശദവിവരങ്ങൾ മന്ത്രിയുടെ ഓഫിസിൽ അറിയിച്ചു.മുക്കം - വാലേൽ ബണ്ട് റോഡിലെ മീൻ കുഴിവേലി കലുങ്കിന്റെ കിഴക്ക് ഭാഗത്ത് ഒന്നും പടിഞ്ഞാറു ഭാഗത്ത് നാലും ഉൾപ്പെടെ അഞ്ച് റാംപുകളാണ് നിർമിച്ചിരിക്കുന്നത്. ഈ റാംപുകളുടെ കോൺക്രീറ്റിങ് കഴിഞ്ഞെങ്കിലും റോഡ് ലവലിൽ നിന്ന് ഏറെ ഉയരത്തിലാണ് റാംപിന്റെ കൽക്കെട്ടുകൾ നിർമിച്ചത്. ബണ്ട് റോഡും റാംപും ഒരേ നിരപ്പിൽ എത്തിച്ചെങ്കിൽ മാത്രമേ കൊയ്ത്ത് യന്ത്രം പാടത്തേക്ക് ഇറക്കാൻ കഴിയുകയുള്ളൂ. നാലുതോടു പാടശേഖരത്തിൽ 10ന് കൊയ്ത്ത് തുടങ്ങാനിരിക്കെ പ്രശ്നം പരിഹരിക്കാൻ കരാറുകാരോട് മന്ത്രി നിർദേശിച്ചതായും ഇന്നു മുതൽ പാത മണ്ണിട്ടുയർത്തി പരിഹരിക്കപ്പെടുമെന്നുമാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.