അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം; പുലിമുട്ട് നിർമാണത്തിന് കരാർ നടപടി തുടങ്ങി

Mail This Article
ചേർത്തല∙ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടുകളുടെ നീളം വർധിപ്പിക്കാനുള്ള 103.31 കോടി രൂപയുടെ ടെൻഡറിന് ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുലിമുട്ട് നിർമാണത്തിനു നേരിട്ട നിയമക്കുരുക്കുകൾ അഴിഞ്ഞതോടെയാണിത്. തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പുലിമുട്ട് നിർമാണം ഇനി എത്രയും വേഗം തീർക്കാനാകും. ഹാർബർ എൻജിനീയറിങ് വകുപ്പ് തയാറാക്കിയ 150.73 കോടി രൂപയുടെ പദ്ധതി ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിൽ നിന്ന് വായ്പയായി ലഭിച്ച പണം ഉപയോഗിച്ചാണു രണ്ടു വർഷം മുൻപു ഹാർബർ നിർമാണം തുടങ്ങിയത്.
ഇതിൽ പുലിമുട്ട് നിർമാണം പുനരാരംഭിക്കുന്നതിനു ഹാർബർ എൻജിനീയറിങ് വകുപ്പ് കരാർ വിളിച്ചെങ്കിലും സാങ്കേതിക കാര്യങ്ങൾ പറഞ്ഞു കരാറുകാരിൽ ഒരാൾ കോടതിയെ സമീപിച്ചതോടെ നടപടി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. നിലവിലെ കരാർ റദ്ദാക്കി പുതിയ കരാർ ക്ഷണിച്ചെങ്കിലും നിയമ പ്രശ്നങ്ങൾ തുടർന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാനും മന്ത്രി പി. പ്രസാദിന്റെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളുടെ ഫലമായാണ് പിന്നീട് നിയമ തടസ്സങ്ങളെല്ലാം മറികടന്നത്. തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.
ഇതോടെ തടസ്സങ്ങളില്ലാതെ ഹാർബറിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 655 മീറ്റർ തെക്കേ പുലിമുട്ടും 190 മീറ്റർ വടക്കേ പുലിമുട്ടും നിർമാണം ഉടൻ ആരംഭിക്കുവാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.നിലവിൽ തെക്കേ പുലിമുട്ട് 510 മീറ്ററും വടക്കേ പുലിമുട്ട് 260 മീറ്ററുമാണ് പൂർത്തിയായിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായുള്ള ടോയ്‌ലെറ്റ് ബ്ലോക്ക്, ലോക്കർ റൂം, ഫിഷ് ലാൻഡിങ് സെന്റർ - ഫിഷിങ് ഹാർബർ റോഡ് തുടങ്ങിയവയുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
ഓവർഹെഡ് വാട്ടർ ടാങ്ക് നിർമാണം, ഐസ് പ്ലാന്റ്, ഹൈഡ്രോഗ്രാഫിക് സർവേയറുടെ കാര്യാലയം എന്നിവയുടെ കരാർ നടപടികൾ പുരോഗമിക്കുന്നുണ്ട്. രണ്ടു ഘട്ടങ്ങളായി അനുവദിച്ച പണം ഉപയോഗിച്ച് ഹാർബർ നിർമാണം പൂർത്തിയാക്കുവാൻ സാധിച്ചിരുന്നില്ല. രാജ്യത്ത് ആദ്യമായി ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിൽ നബാർഡ് മുഖേന വായ്പ ലഭിച്ചതിനാലാണു ഹാർബറിന്റെ നിർമാണം വീണ്ടും തുടങ്ങാൻ കഴിഞ്ഞത്. കാലതാമസം ഒഴിവാക്കി ബാക്കി നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു.