ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണം; 98.46 കോടിയുടെ പദ്ധതിക്ക് അംഗീകാരം: കൊടിക്കുന്നിൽ

Mail This Article
ചെങ്ങന്നൂർ ∙ റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിന് 98.46 കോടി രൂപയുടെ പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമലയുടെ കവാടം എന്ന നിലയിൽ കേരളത്തിന്റെ പാരമ്പര്യ വാസ്തു ശിൽപ പാരമ്പര്യം ഉറപ്പാക്കുന്ന തരത്തിലുള്ള രീതിയിലാണ് സ്റ്റേഷന്റെ പുനർനിർമാണം. സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി പുതിയ ടെർമിനൽ ബിൽഡ്ങ് (G+P+1), തീർഥാടക കേന്ദ്രം (G+2), ഓഫിസുകൾ, റെയിൽവേ ക്വാർട്ടേഴ്സ് എന്നിവ നിർമിക്കും.
6 മീറ്റർ വീതിയുള്ള പുതിയ ഫുട് ഓവർ ബ്രിജ്, 12 മീറ്റർ വീതിയുള്ള എയർ കോൺകോഴ്‌സ് എന്നിവയും ഒരുക്കും.വാഹനങ്ങൾക്കായി കവർ ചെയ്ത ഡ്രൈവ് വേ, ഓട്ടോ/ടാക്‌സി പ്രവേശനം, തീർഥാടന കാലത്തേക്ക് പ്രത്യേക ബസുകൾക്കുള്ള പ്രവേശന മാർഗം എന്നിവയും ഉണ്ടായിരിക്കും. പുറപ്പെടുന്നവരുടെയും എത്തുന്നവരുടെയും യാത്രാ ദിശകൾ വേർതിരിച്ച് സംവിധാനങ്ങൾ, പ്ലാറ്റ്ഫോമുകളുടെ (1, 2, 3) നവീകരണം, 12 യൂണിറ്റ് റെയിൽവേ ക്വാർട്ടേഴ്സ് (G+3), നിലവിലെ 2 ലിഫ്റ്റുകൾക്ക് പുറമേ 9 ലിഫ്റ്റുകളും, 6 എസ്കലേറ്ററുകളും സ്ഥാപിക്കും.