7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: കമ്മിഷൻ മാറിയത് ക്രിപ്റ്റോ കറൻസിയിൽ

Mail This Article
ആലപ്പുഴ∙ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തയ്‌വാൻ സ്വദേശികൾ ഉൾപ്പെടെ നാലു പ്രതികൾക്ക് ഒരേ ക്രിപ്റ്റോ വാലറ്റിൽ നിന്നു ക്രിപ്റ്റോ കറൻസി അയച്ചതായി കണ്ടെത്തി. തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണത്തിന്റെ കമ്മിഷനാണ് ഇതെന്നാണു വിലയിരുത്തൽ. തമ്മിൽ പരിചയമില്ലെന്നും ഇടപാട് ഇല്ലെന്നും പറഞ്ഞിരുന്ന പ്രതികൾക്ക് ഒരേ ക്രിപ്റ്റോ വാലറ്റിൽ നിന്നു പണം എത്തിയതു നിർണായക തെളിവാകും.കേസിൽ ആദ്യം പിടിയിലായ രണ്ടു തയ്‌വാൻകാരും പ്രധാന പ്രതികളിൽ ഒരാളായ കർണാടക തുമാകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാൻ റാം ഡി.പട്ടേലും (22) തമ്മിൽ പരിചയമുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു.
എന്നാൽ പിന്നീട് അറസ്റ്റിലായ തയ്‌വാൻ സ്വദേശികളായ സുങ് മു ചീ (മാർക്ക്– 42), ചാങ് ഹോ യൻ (മാർക്കോ– 34) എന്നിവർ ഒപ്പം അറസ്റ്റിലായ ജാർഖണ്ഡ് സ്വദേശിയായ സെയ്ഫ് ഗുലാം ഹൈദറുമായോ (28) തട്ടിപ്പു കേസിലെ മറ്റു പ്രതികളുമായോ ബന്ധമുണ്ടെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നില്ല. ഒരേ വാലറ്റിൽ നിന്നു ക്രിപ്റ്റോ കറൻസി ലഭിച്ചതോടെ പ്രതികൾ തമ്മിലുള്ള ബന്ധത്തിനു തെളിവായി.കേസിൽ തട്ടിയെടുത്ത പണം പിൻവലിച്ചവരെയും തട്ടിപ്പിനു സാങ്കേതിക സഹായം നൽകിയവരെയുമാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.
കേസിൽ അറസ്റ്റിലായ നാലു തയ്‍വാൻകാരും സമാന കേസിൽ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തവരാണ്. ഇവർക്കൊപ്പം തട്ടിപ്പു കേസുകളിൽ സബർമതി ജയിലിലുള്ള ഏതാനും പേർക്കു കൂടി ചേർത്തല സ്വദേശികളുടെ പണം തട്ടിയ സംഭവത്തിൽ പങ്കുള്ളതായാണു സൂചന. തട്ടിയെടുത്ത പണം പിൻവലിക്കാനും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കൂടുതൽ പേരുടെ സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പാണിത്.