ആലപ്പുഴ മെഡിക്കൽ കോളജ്: പോരായ്മകൾ പരിഹരിച്ചില്ല
Mail This Article
അമ്പലപ്പുഴ ∙ പോരായ്മകൾ പരിഹരിക്കുന്നതിൽ കാണിക്കുന്ന വീഴ്ചയ്ക്കും കാലതാമസത്തിനും എതിരെ നാഷനൽ മെഡിക്കൽ കൗൺസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഒഫ്താൽമോളജി ഒഴികെ 18 ചികിത്സാവിഭാഗങ്ങളുടെ പ്രവർത്തനത്തിലും മെഡിക്കൽ കൗൺസിൽ അതൃപ്തി പ്രകടിപ്പിച്ചു. ഡോക്ടർമാരുടെ എണ്ണം കുറവായതു കൂടാതെ എത്തുന്ന ഡോക്ടർമാരുടെ ഹാജർ സമയവും ശരിയല്ല എന്ന് പരിശോധക സംഘം കണ്ടെത്തി.ബ്ലഡ് ബാങ്കിന്റെ ലൈസൻസ് 2024 ഏപ്രിൽ 24ന് അവസാനിച്ചതായി കണ്ടെത്തി. ലൈസൻസ് പുതുക്കിയിട്ടുണ്ടെങ്കിൽ ആ വിവരം അറിയിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഏഴിനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ എന്നിവർക്ക് നോട്ടിസ് നൽകിയത്.
ക്ലിനിക്കൽ പത്തോളജി, സൈറ്റോ പത്തോളജി എന്നിവിടങ്ങളിലെ പരിശോധനകളിൽ കൗൺസിലിന് തൃപ്തിയില്ല. ഒരു മെഡിക്കൽ വിദ്യാർഥി 3 കുടുംബങ്ങളെക്കുറിച്ച് പഠിക്കണം എന്നാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ ടിഡി മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികൾ രണ്ട് കുടുംബങ്ങളെക്കുറിച്ചാണ് പഠിച്ചു വരുന്നത്.175 വിദ്യാർഥികളാണ് എംബിബിഎസിന് പഠിക്കുന്നത്.പ്രിൻസിപ്പൽ അടക്കം 3 വകുപ്പ് മേധാവികൾ വിരമിച്ചു. പുതിയ പ്രിൻസിപ്പലിനെയും വകുപ്പ് മേധാവികളെയും നിയമിച്ചിട്ടില്ല.കഴിഞ്ഞ 10 വർഷത്തിനിടെ കോളജിന്റെ അംഗീകാരം കൗൺസിൽ രണ്ടു തവണ റദ്ദാക്കിയതാണ്. പോരായ്മകൾ പരിഹരിക്കാം എന്ന സർക്കാർ ഉറപ്പിലാണ് കൗൺസിൽ അംഗീകാരം പുതുക്കിയത്.