ദേശീയപാത: അടിപ്പാത നിർമാണത്തിൽ അശാസ്ത്രീയത; കോളജ് ജംക്ഷനിൽ ജനങ്ങൾക്ക് ദുരിതയാത്ര

Mail This Article
കായംകുളം∙ ദേശീയപാതയിൽ കോളജ് ജംക്‌ഷനിലെ അടിപ്പാതയുടെ അശാസ്ത്രീയ നിർമാണ രീതി ജനങ്ങൾക്ക് ദുരിതയാത്രയൊരുക്കുന്നു. അടിപ്പാതയുടെ ഇരുവശവുമുള്ള റോഡിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്താത്തത് വലിയ ഗതാഗതക്കുരുക്കിനും പരിസര മലിനീകരണത്തിനും ഇടയാക്കുന്നുവെന്നാണ് ആക്ഷേപം. വ്യാപാരികൾക്ക് പൊടിശല്യത്താൽ കടതുറക്കാനാത്ത സ്ഥിതിയാണ്. റോഡ് ടാർ ചെയ്ത് ഗതാഗത സംവിധാനം സുഗമമാക്കണമെന്നാണ് ആവശ്യം.
നിർമാണം പുരോഗമിക്കുന്ന മറ്റിടങ്ങളിൽ ടാർ ചെയ്യുമ്പോൾ ഇവിടെ അത് ചെയ്യുന്നില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ ആരോപിച്ചു. കരാറുകാർ വീഴ്ച വരുത്തുകയാണെന്നും ആരോപണമുണ്ട്. അടിപ്പാതയുടെ നിർമാണം തുടങ്ങി ഒരു മാസമായിട്ടും സമാന്തര റോഡുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടില്ല. താൽക്കാലികമായി സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാത്തതിനാൽ ദിവസവും വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്.