‘മുക്ക്’ വെട്ടി ‘ജംക്‌ഷൻ’ എന്നാക്കി; അത്ര പരിഷ്കാരം വേണ്ടെന്ന് ‘വറ്റൽ മുക്ക്’ നിവാസികൾ

Mail This Article
മാവേലിക്കര ∙ റോഡ് നവീകരണം കഴിഞ്ഞു പുതിയ ബോർഡ് സ്ഥാപിച്ചപ്പോൾ ‘വറ്റൽ മുക്ക്’ എന്ന സ്ഥലത്തിന്റെ പേരിൽനിന്ന് മുക്ക് വെട്ടി ജംക്‌ഷൻ എന്നു തിരുകിക്കയറ്റി പഴമ നഷ്ടപ്പെടുത്തിയെന്ന് ആക്ഷേപം. മാവേലിക്കര -പന്തളം റോഡരികിൽ ഇറവങ്കരയ്ക്ക് പടിഞ്ഞാറുള്ള പ്രദേശത്തിനു വറ്റൽ മുക്ക് എന്ന പേര് ലഭിച്ചതിനു പിന്നിൽ നാടിന്റെ കാർഷിക തെളിമയുണ്ട്.
കരക്കൃഷിയുടെയും കിഴങ്ങു കൃഷിയുടെയും കേന്ദ്രമാണു തഴക്കര മേഖല. തഴക്കര പുഞ്ചയോടു ചേർന്നുള്ള മണ്ണിൽ കപ്പ നല്ല പോലെ വിളയും. ഉണക്കുകപ്പ വിൽപനയായിരുന്നു പ്രദേശവാസികളുടെ വരുമാനം. റോഡിനിരുവശങ്ങളിൽ വറ്റൽ വറക്കലും വിൽപനയും തുടങ്ങിയതോടെ അയൽ നാട്ടുകാർ നാടിനു വറ്റൽ മുക്ക് എന്ന പേരുമിട്ടു.
ഉൽപാദനം കൂടിയതോടെ വറ്റൽ അയൽ ജില്ലയിലേക്കു കയറ്റി അയയ്ക്കുന്ന രീതിയും തുടങ്ങി. വറ്റൽ വിൽപനയിൽ കുറവുവന്നെങ്കിലും നാടിന്റെ പേരിൽ നിലനിന്നിരുന്നു. പുതിയ ബോർഡ് സ്ഥാപിച്ചപ്പോൾ അതു വറ്റൽ ജംക്‌ഷൻ എന്നാക്കിയതിൽ നാട്ടുകാർ വിയോജിപ്പിലാണ്.