കിഴിവു നൽകാൻ തയാറായിട്ടും നെല്ല് സംഭരണം ആരംഭിച്ചില്ല; കർഷകർ ആശങ്കയിൽ

Mail This Article
കുട്ടനാട് ∙ ഗുണനിലവാര പരിശോധനയിൽ കണ്ടെത്തിയ കിഴിവിലും അധികം കിഴിവു നൽകാൻ കർഷകർ തയാറായിട്ടും നെല്ല് സംഭരണം ആരംഭിച്ചില്ല . കർഷകർ ആശങ്കയിൽ. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചെമ്പടി ചക്കംകരി പാടശേഖരത്തിലെ കർഷകരാണു വേനൽമഴ പെയ്തിറങ്ങുന്ന സാഹചര്യത്തിൽ നെല്ല് വിൽക്കാൻ സാധിക്കാതെ ആശങ്കയിലായത്. ഗുണനിലവാര പരിശോധനയിൽ ഒരു ക്വിന്റൽ നെല്ലിന് എട്ടര കിലോഗ്രാം കിഴിവു നൽകാനാണു പറയുന്നത്. ഇതു മില്ലുടമകൾ സമ്മതിച്ചിട്ടില്ല. തുടർന്നു പാടശേഖരത്തിലെ നെല്ലെടുക്കാൻ ചുമതലപ്പെടുത്തിയ 3 മില്ലുകാർ സംഭരണത്തിൽ നിന്ന് ഒഴിഞ്ഞു. ഇപ്പോൾ പുതിയ 3 മില്ലുകാരെ കൂടി പാഡി ഓഫിസിൽ നിന്നു ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവർ ഇന്നലെ വന്നു നെല്ലിന്റെ സാംപിൾ ശേഖരിച്ചു പോയിരിക്കുകയാണ്. ഇന്നു മറുപടി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 12 കിലോഗ്രാം വരെ കിഴിവു നൽകാൻ തയാറാണെന്നു കർഷകർ മില്ലുടമകളെ അറിയിച്ചെങ്കിലും ഇന്നു മറുപടി പറയാമെന്നാണ് അറിയിച്ചിരിക്കുന്നത്.നെല്ലിൽ പതിരിന്റെ അളവു കൂടുതലായതിനാൽ കൂടുതൽ ദിവസം നെല്ല് കൂടിക്കിടന്നാൽ നശിച്ചു പോകും. പാടശേഖരത്തിന്റെ വശങ്ങളിൽ വരെ നെല്ല് കിടക്കുന്നതിനാൽ എത്രയും വേഗം നെല്ല് വിറ്റു മാറിയാൽ മാത്രമേ കർഷകർക്ക് അടുത്ത കൃഷിക്കുള്ള തയാറെടുപ്പുകൾ നടത്താൻ സാധിക്കൂ. ഗുണനിലവാര പരിശോധനയിൽ ആവശ്യപ്പെട്ട കിഴിവു നൽകിയാൽ മതിയെന്നു കഴിഞ്ഞ ദിവസം കൃഷി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇവർ ഇന്നലെ പാടശേഖരത്തിൽ എത്തിച്ചേരുമെന്നു പറഞ്ഞിരുന്നെങ്കിലും തിരക്കു കാരണം വന്നില്ല.