കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ മർദിച്ചെന്നു പരാതി

Mail This Article
തുറവൂർ ∙ കുടുംബവഴക്ക് പരിഹരിക്കാനെത്തിയ തുറവൂർ പഞ്ചായത്ത് പ്രസിഡന്റിനെ മർദിച്ചതായി പരാതി. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രനാണ് പരുക്കേറ്റ് ചേർത്തലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. അയൽപക്കത്തുള്ള വീട്ടിലെ ഗൃഹനാഥനും മരുമകനുമായി തർക്കവും ഉന്തും തള്ളുമുണ്ടായി.
ബഹളം കേട്ട് വീട്ടിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പ്രശ്നം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ മരുമകൻ മോളി രാജേന്ദ്രന്റെ കൈക്ക് പിടിച്ചു തിരിക്കുകയും കഴുത്തിന് പിടിച്ച് വീടിന് പുറത്തേക്ക് തള്ളുകയുമായിരുന്നു.തെങ്ങിന്റെ ചുവട്ടിൽ തലയിടിച്ചു വീണ മോളി രാജേന്ദ്രനെ തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ചേർത്തലയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈമുട്ടിനേറ്റ ക്ഷതത്തെ തുടർന്ന് അസ്ഥിക്കു പൊട്ടലുണ്ട്. ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. കുത്തിയതോട് പൊലീസ് കേസെടുത്തു. പ്രതിയായ രാജേഷിനായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.