സ്ലാബുകൾ തകർന്ന് എഴിക്കകം ലവൽ ക്രോസ്; പാളത്തിൽ പാളരുതേ...

Mail This Article
ഹരിപ്പാട് ∙ യാത്രക്കാരുടെ നടുവൊടിച്ച് എഴിക്കകം ലവൽ ക്രോസ്. ലവൽ ക്രോസിനുള്ളിലെ പാളങ്ങൾക്ക് ഇടയിലുള്ള കോൺക്രീറ്റ് സ്ലാബുകൾ ശരിയായി ഉറപ്പിക്കാത്തത് മൂലം ഇരുചക്ര വാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നത് പതിവായിരിക്കുകയാണ്. പാളങ്ങൾക്കിടയിലുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റിയ ശേഷമാണ് പണികൾ നടത്തിയത്. എന്നാൽ റോഡ് തുറന്ന് നൽകിയപ്പോൾ സ്ലാബുകൾക്കിടയിലെ വിടവിൽ ഇരുചക്ര വാഹനങ്ങൾ കുടുങ്ങി അപകടങ്ങൾ വർധിച്ചു.
അറ്റകുറ്റപ്പണികൾ തീർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ടാർ ചെയ്ത് പാത പൂർവസ്ഥിതിയിലാക്കിയിട്ടില്ല. സാധാരണ പണി പൂർത്തിയായാൽ സ്ലാബുകൾ നേരെയാക്കി ടാർ ചെയ്യുകയാണ് പതിവ്. പക്ഷേ ഇവിടെ വിടവുകൾ മൂടി ടാർ ചെയ്യാൻ റെയിൽവേ അധികൃതർ തയാറായിട്ടില്ല. മാസങ്ങൾക്ക് മുൻപും ദിവസങ്ങളോളം ക്രോസ് അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ആംബുലൻസുകൾ പോലും പലപ്പോഴും പതിയെ പോകേണ്ട സ്ഥിതിയാണ്. ലവൽക്രോസ് സഞ്ചാരയോഗ്യമാക്കാൻ ഹരിപ്പാട് എംജി നഗർ, അരനാഴിക, മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ യാത്രക്കാരുടെ ഒപ്പുശേഖരിച്ച് നിവേദനം സഹിതം രമേശ് ചെന്നിത്തല എംഎൽഎ മുഖാന്തരം കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയിരുന്നു.
താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ഇടപെട്ടതിനെ തുടർന്ന് നങ്ങ്യാർകുളങ്ങര, തൃപ്പക്കുടം, ഉൗട്ടുപറമ്പ്, അരുണപ്പുറം തുടങ്ങിയ ലവൽ ക്രോസുകൾക്കുള്ളിൽ ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയിരുന്നു. വിഷയത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് അതോറിറ്റി റെയിൽവേയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പരാതിയിൽ എഴിക്കകം ലവൽ ക്രോസ് പരാമർശിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.