നെല്ല് സംഭരണം വൈകുന്നു; വൻ സാമ്പത്തിക നഷ്ടമെന്ന് കർഷകർ

Mail This Article
ഹരിപ്പാട് ∙ തരിശുപാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകർ നെല്ല് സംഭരണം വൈകുന്ന ആശങ്കയിൽ. ഇടനിലക്കാരും മില്ല് ഉടമകളും ചേർന്നു നടത്തുന്ന ചൂഷണമാണ് പള്ളിപ്പാട് വഴുതാനം ചിറക്കുഴി പാടശേഖരത്തിൽ നെല്ല് സംഭരണം തടസ്സപ്പെടാൻ കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്. 115 ഏക്കർ പാട്ടത്തിനെടുത്താണ് 20 കർഷകർ കൃഷിയിറക്കിയത്. 27 ലക്ഷം രൂപയോളം ഇതുവരെ ചെലവായി. നെല്ല് വിറ്റാൽ 10 ലക്ഷം രൂപയേ കിട്ടൂ എന്നു കർഷകർ പറഞ്ഞു. ഇതിനിടെയാണ് നെല്ലിൽ പൊടിയും പതിരും കൂടുതലാണെന്നു പറഞ്ഞ് കിഴിവ് ആവശ്യപ്പെടുന്നത്. 25 ശതമാനം കിഴിവാണ് ആവശ്യപ്പെട്ടത്.
ഇത്തവണ ഉണക്ക് മൂലം വിളവ് മോശമായിരുന്നു. 9 ദിവസമായി നെല്ല് പാടശേഖരത്തിനു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. നെല്ലിലെ പൊടിയും പതിരും മാറ്റുന്നതിന് മെഷീൻ കൊണ്ടു വന്ന് ദിവസങ്ങളായി പാറ്റി എടുക്കുകയാണ്. ഇതിനുള്ള കൂലിച്ചെലവും മെഷീന്റെ കൂലിയും കൊടുത്തു കഴിയുമ്പോൾ കൃഷി വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. 116 ഏക്കറിൽ നിന്നും വിളവെടുത്ത ജ്യോതി ഇനം നെല്ലാണ് മില്ല് ഉടമകളുടെ വിലപേശൽ കാരണം കൂട്ടിയിട്ടിരിക്കുന്നത്.
കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്തെടുത്ത നെല്ല് പാറ്റി വൃത്തിയാക്കിയാണ് കരയ്ക്കെത്തിച്ചത്. പിന്നീട് ഇത് വൃത്തിയാക്കുന്ന പതിവ് ഇല്ലെന്നു കർഷകർ പറഞ്ഞു. പാട്ടക്കൂലി പോലും കൊടുക്കാൻ കഴിയാതെ കണക്കെണിയിലായ കർഷകരെയാണ് കിഴിവിന്റെ പേരിൽ വീണ്ടും ബുദ്ധിമുട്ടിക്കുന്നത്. അടിയന്തരമായി നെല്ല് സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖര സമിതി മന്ത്രിക്ക് നിവേദനം നൽകി.