കെഎസ്ആർടിസി ബസ് രൂപമാറ്റം വരുത്തി കണ്ണൂർ ഡിപ്പോയ്ക്ക്; മാവേലിക്കരയ്ക്ക് നഷ്ടം

Mail This Article
മാവേലിക്കര ∙ എക്സ്പ്രസ് ബസ് രൂപമാറ്റം വരുത്തി സൂപ്പർ ഡീലക്സ് ആക്കിയപ്പോൾ മാവേലിക്കരയ്ക്കു നഷ്ടം. ബജറ്റ് ടൂറിസം പദ്ധതി കാര്യക്ഷമമായി നടത്തി മികച്ച വരുമാനം നേടിയ മാവേലിക്കര ഡിപ്പോയുടെ ബസാണു രൂപമാറ്റം വരുത്തി കണ്ണൂർ ഡിപ്പോയ്ക്കു കൈമാറിയത്. മേയ് മാസത്തിലേക്കു ക്രമീകരിച്ച മാവേലിക്കര ബജറ്റ് ടൂറിസം യാത്രകൾക്കു മറ്റു ഡിപ്പോകളുടെ കാരുണ്യം തേടേണ്ട സ്ഥിതിയാണ് ഇപ്പോൾ. 2 വർഷം മുൻപാണു ബജറ്റ് ടൂറിസം യാത്രകൾക്കായി മാവേലിക്കര ഡിപ്പോയിലേക്ക് ഒരു എക്സ്പ്രസ് ബസ് (നമ്പർ എടിസി 143) അനുവദിച്ചത്. ഈ ബസ് ഉപയോഗിച്ച് ഏറെ വരുമാനം ലഭിച്ചു വരവെയാണു ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ബസ് റീജനൽ വർക്‌ഷോപ്പിൽ കയറ്റിയത്.
ഇതിനൊപ്പം ബസ് സൂപ്പർ ഡീലക്സ് ആക്കാനും തീരുമാനിച്ചു. രൂപമാറ്റം വരുത്തിയ ബസ് കാസർകോട് ഡിപ്പോയുടെ ബജറ്റ് ടൂറിസം യാത്രകൾക്കു നൽകാനാണ് ആദ്യം ഉത്തരവ് വന്നത്. എന്നാൽ തങ്ങൾക്ക് ബസ് വേണ്ടെന്നു കാസർകോട് ഡിപ്പോ അധികൃതർ അറിയിച്ചതിനെ തുടർന്നു ബസ് കണ്ണൂർ ഡിപ്പോയിലേക്കു മാറ്റി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിപ്പോ അധികൃതർ ഇന്നലെ മാവേലിക്കരയിൽ നിന്നു ബസ് കൊണ്ടുപോയി.
കോഴിക്കോട് ഡിപ്പോയിൽ നിന്നു മാവേലിക്കര ഡിപ്പോയിലേക്കു ഒരു സൂപ്പർ ഡീലക്സ് (ഐഷർ കമ്പനി) ബസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഐഷർ ബസിന്റെ അറ്റകുറ്റപ്പണി നടത്താൻ സൗകര്യം ഇല്ലാത്തതിനാൽ മാവേലിക്കരയിലെ അധികൃതർ ബസ് വാങ്ങിയാലും ബാധ്യത ആകുമെന്നു പറയപ്പെടുന്നു. എക്സ്പ്രസ് ബസ് നഷ്ടമായതോടെ ഇന്നലെ തിരുവനന്തപുരത്തു നിന്നു ബസ് വരുത്തിയാണു മൂന്നാർ വിനോദയാത്രയ്ക്ക് അയച്ചത്. ബസ് ഇല്ലാത്തതിനാൽ മേയ് മാസത്തിലേക്കു ക്രമീകരിച്ച മാവേലിക്കര ബജറ്റ് ടൂറിസം യാത്രകൾ പലതും റദ്ദാക്കേണ്ടി വരുമെന്നാണു സൂചന.