തെരുവുനായയുടെ കടിയേറ്റ പ്ലസ്ടു വിദ്യാർഥി പേവിഷ ബാധയേറ്റ് മരിച്ചു

Mail This Article
അമ്പലപ്പുഴ ∙ ഒരു മാസം മുൻപ് തെരുവുനായയുടെ കടിയേറ്റ പ്ലസ് ടു വിദ്യാർഥി പേവിഷ ബാധയേറ്റ് മരിച്ചു. തകഴി കിഴക്കേ കരുമാടി ഗീതാഭവനത്തിൽ സരിത്ത്കുമാറിന്റെയും ഗീതയുടെയും മകൻ തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എസ്.സൂരജാണ് (17) മരിച്ചത്.
നായ കടിച്ചതിനെത്തുടർന്ന് സമീപത്തെ ക്ലിനിക്കിൽ എത്തിയ കുട്ടിയോടു മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി വാക്സീൻ എടുക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും പോയിരുന്നില്ല. നായ കടിച്ച കാര്യം മാതാപിതാക്കളെ അറിയിച്ചതുമില്ല. പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് രണ്ടു ദിവസം മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച സൂരജിനു പേവിഷബാധയുടെ ലക്ഷണമുണ്ടായിരുന്നതിനാൽ ഉടൻ വാക്സീൻ നൽകി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.
നായ്ക്കളെ സൂരജിന് ഏറെ ഇഷ്ടമായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. രണ്ടാഴ്ച മുൻപ് അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ വളർത്തുനായയെ കൊഞ്ചിക്കുന്നതിനിടെ നഖം കൊണ്ടു കഴുത്തിൽ പോറലേറ്റിരുന്നു. ഈ നായയ്ക്കു മൂന്നു മാസം മുൻപ് പ്രതിരോധ വാക്സീൻ എടുത്തിരുന്നതിനാൽ അപ്പോഴും ചികിത്സ തേടിയില്ല. സൂരജിന്റെ മാതാപിതാക്കൾ തകഴി ക്ഷേത്രത്തിനു സമീപം ചായക്കട നടത്തുകയാണ്. സഹോദരൻ: സഹജ്.