എല്ലാം കാണാൻ കണ്ണാടിയെത്തി; പൊതുസ്ഥലം വൃത്തികേടാക്കുന്നത് തടയും
Mail This Article
ബെംഗളൂരു ∙ പൊതുസ്ഥലത്തു തുപ്പിയും മാലിന്യം തള്ളിയും മൂത്രമൊഴിച്ചും മലിനമാക്കുന്നത് തടയാൻ പ്രധാനയിടങ്ങളിൽ കണ്ണാടികൾ ഇറക്കി മഹാനഗരസഭ (ബിബിഎംപി). 32 ചതുരശ്രയടിയാണ് കണ്ണാടികളുടെ വലുപ്പം. പൊതുസ്ഥലം വൃത്തികേടാക്കുന്നവരെ നാണംകെടുത്തുന്നതിനൊപ്പം സമീപത്തെ സിസി ക്യാമറകളുടെ സഹായത്തോടെ ഇവരെ കണ്ടെത്തി പിഴയീടാക്കാനും സഹായിക്കും.
മൂത്രശങ്കയുമായി വരുന്നവർക്കു തൊട്ടടുത്ത ശുചിമുറി കണ്ടെത്താനുള്ള ക്യുആർ കോഡും കണ്ണാടിയിൽ പതിച്ചിട്ടുണ്ട്. ചർച്ച് സ്ട്രീറ്റിലും ഇന്ദിരാനഗറിലും ഇതിനകം കണ്ണാടികൾ സ്ഥാപിച്ചു. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാൻ കഴിയുന്ന ഇവയിൽ ഒരെണ്ണത്തിനു മാത്രം 2 ലക്ഷം രൂപയാണ് വില.
നടപടി, ശുചിത്വ റാങ്കിങ്ങിൽ നഗരം മുന്നിലെത്താൻ
ശുചിത്വ റാങ്കിങ്ങിൽ കഴിഞ്ഞ 2 വർഷവും വളരെ പിന്നിലായിരുന്ന ബെംഗളൂരുവിനെ ഇത്തവണ മുന്നിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കേന്ദ്ര ഭവനമന്ത്രാലയം കഴിഞ്ഞ മാസം ബെംഗളൂരുവിനെ സമ്പൂർണ ശുചിമുറി നഗരമായി പ്രഖ്യാപിച്ചതാണ്. എന്നാൽ പൊതുസ്ഥലത്തെ മൂത്ര വിസർജനം പരിഗണിച്ചിരുന്നില്ല.
എംജി റോഡ് ഉൾപ്പെടെ നഗരത്തിൽ പലയിടങ്ങളിലും ദുർഗന്ധം അസഹ്യമാണ്. അതിനാൽ ഇത്തരം ദുശ്ശീലങ്ങൾ അവസാനിപ്പിക്കാൻ മാർഷലുമാരെ ബിബിഎംപി രംഗത്തിറക്കി. റോഡരികിലും നടപ്പാതകളിലുമായി മൂത്രമൊഴിക്കുന്നവരെ പിടികൂടി ഇവർ പിഴയീടാക്കി തുടങ്ങി. പിടിക്കപ്പെട്ടാൽ 500 രൂപയാണ് പിഴ; ആവർത്തിച്ചാൽ 1000 രൂപയും.