റോഡിൽ ചോരവാർന്നു കിടക്കേണ്ട; സഹായം ഇനി പറന്നെത്തും
Mail This Article
ബെംഗളൂരു ∙ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരുവിൽ ആകാശ മാർഗം രോഗികളെ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടി എയർ ആംബുലൻസ് മോക്ഡ്രിൽ. റോഡപകടത്തിൽ ‘പരുക്കേറ്റ’ അമ്മയെയും കുഞ്ഞിനെയും മണ്ഡ്യയിൽ നിന്നു 30 മിനിറ്റിൽ ബെംഗളൂരുവിലെത്തിച്ചാണ് മോക്ഡ്രിൽ വിജയകരമായി നടപ്പാക്കിയത്.
റോഡ് മാർഗം 100 കിലോമീറ്റർ ഓടിയെത്താൻ കുറഞ്ഞതു 3 മണിക്കൂർ വേണ്ടിവരും. ഇന്റർനാഷനൽ ക്രിട്ടിക്കൽ കെയർ എയർ ട്രാൻസിറ്റ് ടീമിന്റെ (ഐസിഎടിടി) കീഴിലുള്ള ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് (ഹെംസ്) നടത്തിയ മോക്ഡ്രിൽ ജക്കൂർ എയറോഡ്രോമിൽ ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ ഉദ്ഘാടനം ചെയ്തു. പൊലീസ്, ഫയർഫോഴ്സ്, വ്യോമയാന, മെഡിക്കൽ സേവനങ്ങൾ കൃത്യമായി കൂട്ടിയിണക്കിയാണ് ദൗത്യം പൂർത്തിയാക്കിയതെന്നു ഐസിഎടിടി അറിയിച്ചു.
അതിവേഗം മെഡിക്കൽ സഹായം ലഭ്യമാക്കാൻ കഴിയുമെന്നതിനാൽ ഹെലി ആംബുലൻസ് സർവീസ് റോഡ് അപകട മരണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നു ഐസിഎടിടി സഹസ്ഥാപക ഡോ.ശാലിനി പറഞ്ഞു. സാധാരണക്കാർക്കും ഹെലി ആംബുലൻസ് പ്രാപ്യമാക്കാൻ പ്രത്യേക പദ്ധതി തയാറാക്കുന്നതു സംബന്ധിച്ചു സർക്കാരുമായി ചർച്ച നടത്തുമെന്നും അവർ പറഞ്ഞു.