പരിശോധനയ്ക്ക് 30 ക്ലിനിക്കുകൾ
Mail This Article
ബെംഗളൂരു∙ കോവിഡ് സംശയമുള്ള പനിബാധിതരുടെ പ്രാഥമിക പരിശോധനയ്ക്ക് ബെംഗളൂരുവിൽ 30 ക്ലിനിക്കുകൾ തുറക്കുമെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. സ്വകാര്യ ആശുപത്രി ഉടമകളും ഡോക്ടർമാരുമായി നടന്ന യോഗത്തിനു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് ബാധിതരെ പരിശോധിക്കാൻ സ്വകാര്യ ആശുപത്രികളിൽ 1200 കിടക്ക സൗകര്യം ഒരുക്കും. വിക്ടോറിയ ആശുപത്രിയിലെ 1200 കിടക്ക സൗകര്യത്തിനു പുറമെയാണിത്.
സർക്കാർ മേൽനോട്ടം
കോവിഡ് വ്യാപനം തടയാൻ സർക്കാർ മേൽനോട്ടത്തിലാകണം സ്വകാര്യ ആശുപത്രികളുടെ ഇടപെടൽ. രോഗബാധിതരുമായി അടുത്തിടപഴകുന്നവരെ വലിയ തോതിൽ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിക്കേണ്ടി വന്നാലുള്ള സാഹചര്യം മറികടക്കാനാണു സ്വകാര്യ ആശുപത്രികളുടെ സഹായം തേടുന്നത്. - 9ജില്ലകൾ അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനം സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിക്കാൻ മുഖ്യമന്ത്രിയോടു സ്വകാര്യ ഡോക്ടർമാർ നിർദേശിച്ചു.
1000 വെന്റിലേറ്റുകൾ വാങ്ങും
കോവിഡിനെ പ്രതിരോധിക്കാൻ നിലവിലുള്ള 800 വെന്റിലേറ്ററുകളെ കൂടാതെ 1000 എണ്ണം കൂടി പുതുതായി വാങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ബി.ശ്രീരാമുലു. 5 ലക്ഷം സുരക്ഷാ സ്യൂട്ടുകളും 10 ലക്ഷം മാസ്കുകളും വാങ്ങും.
ഹൈദരാബാദ്- കർണാടക പോലുള്ള വടക്കൻ മേഖലകളിലെ ആശുപത്രികളിൽ വെന്റിലേറ്ററുകൾ ആവശ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ കലബുറഗിയിലാണ് കർണാടകയിലെ ആദ്യ കോവിഡ് മരണം.
കർണാടകയിൽ 9 ലാബുകൾ
∙ കോവിഡ് രോഗപരിശോധനയ്ക്കായി കർണാടകയിൽ അനുമതിയുള്ളത് 9 ലാബുകൾക്ക്. എയർഫോഴ്സിന്റെ ബെംഗളൂരുവിലെ കമാൻഡന്റ് ആശുപത്രി, കലബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയ്ക്കുകൂടി കഴിഞ്ഞ ദിവസം ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതി ലഭിച്ചിരുന്നു.
ബെംഗളൂരുവിന് സ്വകാര്യ ലാബ്
- കോവിഡ് പരിശോധനയ്ക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) രാജ്യത്തൊട്ടാകെ അനുവദിച്ച 6 സ്വകാര്യ ലാബുകളിൽ ഒന്ന് ബെംഗളൂരുവിലും. ശിവാജി നഗറിലെ ന്യൂബർഗ് ആനന്ദ് റഫറൻസ് ലാബിനാണു പരിശോധനയ്ക്ക് അനുമതി ലഭിച്ചത്. ബൗറിങ്, ലേഡി കഴ്സൻ ആശുപത്രികൾക്കു സമീപമാണിത്.