ബെംഗളൂരു മലയാളികൾക്ക് സാന്ത്വനവുമായി നോർത്ത് ഡിസിസി; ലോക്ഡൗണിൽ സഹായം
Mail This Article
ബെംഗളൂരു ∙ ലോക്‌ഡൗണിലായ നഗരത്തിലെ മലയാളികൾക്ക് ആശ്വാസവുമായി ഹരിപ്പാട് മുട്ടം സ്വദേശിയും ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മറ്റി (ഡിസിസി) ജനറൽ സെക്രട്ടറിയുമായ സുനിൽ തോമസ് കുട്ടൻകേരിൽ. വിവിധ മലയാളി സുഹൃത്തുക്കളുമായി കൈകോർത്താണു നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ള മലയാളികൾക്ക് ഭക്ഷണം, അത്യാവശ്യ സാഹചര്യങ്ങളിൽ യാത്ര ചെയ്യാനുള്ള പാസ്, താമസ സൗകര്യം എന്നിവ ലഭ്യമാക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കേരളത്തിൽ നിന്നും തന്റെ സഹ പ്രവർത്തകർ വിളിച്ചു പറയുമ്പോൾ അദ്ദേഹം ഉടൻ സുനിൽ തോമസ് കുട്ടൻകേരിലിനെ ബന്ധപ്പെടുകയും ഉടൻ തന്നെ അതാതു ഇടങ്ങളിൽ ഉള്ള സമൂഹികപ്രവർത്തകരുമായി ഇടപെട്ടു അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുകയുമാണ് ചെയ്യുന്നത്. നഗരത്തിൽ സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന മലയാളി സംഘടനകളിൽ ഒന്നായ കെഎംസിസിയുടെ സംസ്ഥാന പ്രസിഡന്റ് നൗഷാദുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ഭക്ഷണം, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ എത്തിക്കുന്നത്.
ബാംഗ്ലൂർ യെലങ്ക ഹുസുമനഹള്ളി എന്ന പ്രദേശത്തു കോട്ടയം, പാല എന്നിവിടങ്ങളിൽ നിന്നും ജോലിക്കു വന്ന അഭിരാജും അദ്ദേഹത്തിന്റെ പത്തു സുഹൃത്തുക്കളും ഭക്ഷണത്തിനുള്ള ബുദ്ധിമുട്ടറിയിച്ചതോടെ കെഎംസിസിയുടെ നേതൃത്വത്തിൽ ഏപ്രിൽ പതിനാലു വരെ ഭക്ഷണം എത്തിക്കാനുളള ക്രമീകരണമുണ്ടാക്കി. കർണാടക–തമിഴ്‌നാട് അതിർത്തിയിലെ ഹൊസൂരിൽ നാൽപതു മലയാളികൾ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയതറിഞ്ഞ് ഹൊസൂർ കൈരളി മലയാളീ സമാജം പ്രഡിഡന്റ് ബാബുവുമായി ബന്ധപ്പെട്ടു അവർക്കും ലോക്‌ഡൗൺ തീരുന്നതു വരെ ഭക്ഷണവും അത്യാവശ്യ കാര്യങ്ങൾക്കു യാത്ര ചെയ്യാനുള്ള പാസും ഏർപ്പാടാക്കി. ചാണ്ടി ഉമ്മൻ തന്റെ സഹപ്രവർത്തകൻ ആയ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി മനോജിന്റെ ആവശ്യ പ്രകാരം ആണ് സുനിൽ കുട്ടൻകേരിലുമായി ഈ രണ്ടു വിഷയങ്ങൾക്കുമായി ബന്ധപ്പെട്ടത് .
വൈറ്റ്ഫീൽഡിൽ തന്റെ ബന്ധു താമസിക്കുന്ന പേയിങ് ഗസ്റ്റ് ഹോസ്റ്റലിൽ ഭക്ഷണം ഇല്ലെന്ന വിവരം ഇലക്ട്രോണിക്സ് സിറ്റിയിലെ പ്രദീപ് പങ്കിട്ടതും ചാണ്ടി ഉമ്മനോടാണ്. ആ ബന്ധുവിനെ വീട്ടിൽ എത്തിക്കാനുള്ള പാസ് കെഎംസിസി ഭാരവാഹി അബുബേക്കർ മുഖേന ശരിയാക്കി പ്രദീപിന്റെ വീട്ടിൽ അദ്ദേഹത്തെ എത്തിച്ചു. ബന്നാർഗട്ടയ്ക്കടുത്തുള്ള ഒരു കോൺവെന്റ് ഹോസ്റ്റലിൽ 45 കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള ഭക്ഷണ ബുദ്ധിമുട്ടുകളെ കുറച്ചു നാട്ടിൽ നിന്നും വിവരം ലഭിച്ചതോടെ കെഎംസിസിയുടെ ഇടപെടലിൽ എം.കെ. അഹമ്മദ് എന്ന സൂപ്പർ മാർക്കറ്റ് ഉടമ വഴി അവർക്കു വേണ്ട ആവശ്യസാധനങ്ങൾ എത്തിക്കാനായി. ഇതിനടുത്തുള്ള ഒരു വൃദ്ധ സദനത്തിലെ നാല്പതോളം അന്തേവാസികൾക്കു ഭക്ഷണത്തിനു വേണ്ട സാമഗ്രികൾ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്.