വിവാദത്തിന്റെ പടയൊടുങ്ങി; ടിപ്പു സുൽത്താൻ തിരിച്ചെത്തി
Mail This Article
ബെംഗളൂരു ∙ ടിപ്പു സുൽത്താൻ ചരിത്രം ഉൾപ്പെടെ സ്കൂൾ സിലബസിൽ നിന്നു നീക്കിയ പാഠഭാഗങ്ങളെല്ലാം പുനസ്ഥാപിച്ച് വിവാദത്തിനു തടയിട്ട് കർണാടക സർക്കാർ. ഈ അധ്യയന വർഷം സിലബസ് 30% വെട്ടിച്ചുരുക്കാനുള്ള തീരുമാനം പിൻവലിച്ചതായും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ്കുമാർ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ പരമാവധി120 അധ്യയന ദിവസങ്ങളേ ലഭിക്കുകയുള്ളു എന്ന കണക്കുകൂട്ടലിലാണ് സിലബസ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ ഏഴാം ക്ലാസിലെ സാമൂഹിക പാഠ പുസ്തകത്തിൽ നിന്നു ടിപ്പു ചരിത്രം നീക്കിയ പാഠപുസ്തക സമിതിയുടെ നടപടി വിവാദമായി. 6, 7 ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്നു യേശുക്രിസ്തുവിന്റെയും പ്രവാചകൻ മുഹമ്മദ് നബിയുടെയും മുഴുവൻ പാഠങ്ങളും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ചില ഭാഗങ്ങളും നീക്കിയിരുന്നു.
മുൻപ് ടിപ്പു ജയന്തി നിരോധിച്ചപ്പോഴുണ്ടായ വിവാദങ്ങളെ സർക്കാരും ബിജെപി നേതാക്കളും ന്യായീകരിച്ചിരുന്നെങ്കിലും, ഇത്തവണ വിവാദമുണ്ടായപ്പോൾ വലിയ വാദപ്രതിവാദങ്ങൾക്കിട നൽകാതെ സർക്കാർ നയപരമായി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. പാഠഭാഗങ്ങളെല്ലാം പുനസ്ഥാപിക്കാൻ പാഠപുസ്തക സമിതിക്കു നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.