വൈദ്യുതി വഴിവിളക്ക് തെളിഞ്ഞിട്ട് 115 വർഷം
Mail This Article
ബെംഗളൂരു∙ ഏഷ്യയിൽ ആദ്യമായി വൈദ്യുതി വഴിവിളക്ക് തെളിഞ്ഞിട്ട് 115 വർഷം. ആദ്യ വൈദ്യുതി വിളക്ക് സ്ഥാപിച്ച നഗരമെന്ന ഖ്യാതി ബെംഗളൂരുവിന് സ്വന്തം. 1905ൽ സ്ഥാപിച്ച തെരുവ് വിളക്ക് ഇന്ന് ബിബിഎംപി ആസ്ഥാനത്ത് സംരക്ഷിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5ന് കെആർ മാർക്കറ്റിന് സമീപത്താണ് ആദ്യത്തെ തെരുവ് വിളക്ക് സ്ഥാപിച്ചത്. ഇരുമ്പു തീർത്ത വിളക്കുകാലിൽ 4 അലങ്കാര ബൾബുകളാണ് സ്ഥാപിച്ചിരുന്നത്.
ഇംഗ്ലിഷുകാരനായ പി.എച്ച്. ബെൻസൺ, മൈസൂരു ദിവാനായിരുന്ന കൃഷ്ണമൂർത്തി എന്നിവരാണ് വിളക്ക് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. വൈകിട്ട് സ്വിച്ച് ഓൺ നിർവഹിക്കുന്നത് കാണാൻ മാത്രം ആയിരങ്ങൾ തടിച്ചുകൂടി. മൈസൂരുവിലെ ശിവനസമുദ്ര കാവേരി വെള്ളച്ചാട്ടത്തിൽ നിന്ന് ഉൽപാദിപ്പിച്ചിരുന്ന വൈദ്യുതിയാണ് ബെംഗളൂരുവിലെത്തിച്ചിരുന്നത്. കോലാർ സ്വർണഖനിയിലേക്ക് (കെജിഎഫ്) വൈദ്യുതി എത്തിക്കാനാണ് ശിവനസമുദ്രയിൽ ജലവൈദ്യുതി പദ്ധതി ആരംഭിച്ചത്. ബെംഗളൂരു നഗരം വൈദ്യുതിവൽകരിക്കാൻ അന്ന് 6 ലക്ഷം രൂപ ചെലവ് വന്നു. 1630 വീട്ടുകാർക്കാണ് ആദ്യഘട്ടത്തിൽ വൈദ്യുതി എത്തിച്ചത്. ഒരു ബൾബ് കത്തിക്കാൻ പ്രതിമാസം ഒരു രൂപയാണ് നിരക്കായി നിശ്ചയിച്ചത്. കെആർ മാർക്കറ്റിൽ ഇതിനായി സ്ഥാപിച്ച സബ് സ്റ്റേഷൻ 1920ൽ ആനന്ദ്റാവു സർക്കിളിലേക്ക് മാറ്റി സ്ഥാപിച്ചു.