കണ്ടവരണ്ടോ...
Mail This Article
ബെംഗളൂരു ∙ ദക്ഷിണ പശ്ചിമ റെയിൽവേ സമയക്രമം പ്രഖ്യാപിച്ച 42 പൂജ, ദീപാവലി ഉത്സവകാല സ്പെഷൽ ട്രെയിനുകളിൽ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് (16525 – 26) ഇനിയും ഇടം കണ്ടെത്തിയില്ല. യശ്വന്ത്പുര-കണ്ണൂർ സ്പെഷൽ (06537-38) 20 മുതൽ ഡിസംബർ 1 വരെ സർവീസ് നടത്തും. ദിവസവും രാത്രി എട്ടിന് യശ്വന്ത്പുരയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.50ന് കണ്ണൂരിലെത്തും. മടക്ക ട്രെയിൻ വൈകിട്ട് 6.05നു പുറപ്പെട്ട് പിറ്റേന്നു രാവിലെ എട്ടിനു യശ്വന്ത്പുരയിലെത്തും. കണ്ണൂർ എക്സ്പ്രസിന്റെ (16527-28) എല്ലാ സ്റ്റോപ്പുകളും സ്പെഷലിനും ബാധകമാണ് സെക്കൻഡ് എസി-1, തേഡ് എസി-2, സലീപ്പർ-12, ജനറൽ-4 എന്നിങ്ങനെയാണു കോച്ചുകളുടെ ക്രമീകരണം.
റിസർവേഷൻ തുടങ്ങി
ലോക്ഡൗണിനെ തുടർന്ന് 7 മാസമായി അടച്ചിട്ടിരുന്ന റിസർവേഷൻ കേന്ദ്രങ്ങൾ ഇന്നലെ പ്രവർത്തിച്ചു തുടങ്ങി. നേരത്തെയുണ്ടായിരുന്ന 15 റിസർവേഷൻ കേന്ദ്രങ്ങൾക്കു പുറമെ മല്ലേശ്വരം, ചിക്കബാനവാര, ബാനസവാടി, ബെംഗളൂരു ഈസ്റ്റ്, കർമലാരാം, വൈറ്റ്ഫീൽഡ്, കുപ്പം, പെനുക്കൊണ്ട, ചിക്കബെല്ലാപുര, ദൊഡ്ഡബെല്ലാപുര, ഗൗരിബിദന്നൂർ, മദ്ദൂരു എന്നീ 12 കേന്ദ്രങ്ങൾ കൂടി പുതുതായി ആരംഭിച്ചു. റിസർവേഷൻ കേന്ദ്രങ്ങളിൽ മാസ്ക്, അകലം, സാനിറ്റൈസർ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതെന്താ, തെക്കൻ കേരളത്തിലേക്ക് പോകേണ്ടേ ?
തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നു. സ്പെഷലുകളുടെ കൂട്ടത്തിൽ കന്യാകുമാരി എക്സ്പ്രസ് ഓടിക്കുമെന്നു കഴിഞ്ഞ ദിവസം റെയിൽവേ അറിയിച്ചിരുന്നു. പക്ഷേ, സമയക്രമ പട്ടികകളിലൊന്നും ട്രെയനില്ല താനും. കന്യാകുമാരി വരെയുള്ള ഈ ട്രെയിൻ ഓടിക്കുന്നതിനു തമിഴ്നാടിന്റെ എതിർപ്പാണ് പ്രധാന തടസ്സമെന്നാണു സൂചന. അങ്ങനെയെങ്കിൽ മൈസൂരുവിൽ നിന്നുള്ള കൊച്ചുവേളി എക്സപ്രസ് (16315-16) പകരം ഓടിച്ചാൽ നിലവിലെ പ്രതിസന്ധിക്കു പരിഹാരമാകുമെന്ന് മലയാളി സംഘടനകൾ പറയുന്നു. ബെംഗളൂരുവിനു പുറമേ മൈസൂരു, മണ്ഡ്യ, രാമനഗര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മലയാളികൾക്കും നാടെത്താൻ ഇതുപകരിക്കും.